ന്യൂഡൽഹി: രാഷ്ട്രീയ കോളിളക്കങ്ങൾ തുടരുന്നതിനിടെ ബോളിവുഡ് ചിത്രം പദ്മാവതിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
പദ്മാവതിക്കു റിലീസ് അനുമതി നൽകുന്ന കാര്യം സെൻസർ ബോർഡാണ് പരിഗണിക്കേണ്ട തെന്നും ബന്ധപ്പെട്ട അധികാര കേന്ദ്രമായ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) ചുമതലയിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇതുസംബന്ധിച്ച ഹർജി നേരത്തെ തള്ളിക്കളഞ്ഞതിനു പിന്നാലെയാണു സമാനമായ ആവശ്യമുയർത്തി അഭിഭാഷകനായ എം.എൽ. ശർമയും സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പതിമ്മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രജപുത്ര റാണി പത്മാവതിയുടെ സ്വഭാവഹത്യയാണ് സിനിമയിലുടെ ചെയ്യുന്നതെന്നും ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നും ഹർജിക്കാരൻ ആരോപിച്ചു. റാണി ഒരു നർത്തകിയായിരുന്നില്ല. അവർ ഒരു ശരിയായ പോരാളിയും പോരാളിയുടെ ഭാര്യയുമായിരുന്നു. സിനിമയിലെ ഗാനരംഗങ്ങളും നൃത്തങ്ങളും പുറത്തിറക്കിയത് സെൻസർ ബോർഡിന്റെ അനുമതിയില്ലാതെയാണെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, ഓഡിയോയും പ്രൊമോയും പുറത്തിറക്കുന്നതിനു സെൻസർ ബോർഡ് അനുമതി ആവശ്യമില്ലെന്നു സിനിമ നിർമാതാക്കൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ ഹരീഷ് സാൽവെയും ശ്യാം ദിവാനും ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ച മൂന്നംഗ ബെഞ്ച്, സിനിമയുടെ ഏതൊക്കെ ഭാഗങ്ങൾ വേണം, വേണ്ട എന്നു തീരുമാനിക്കുന്നത് അഞ്ചു പേരടങ്ങുന്ന സെൻസർ ബോർഡാണെന്നും അവർ ആ ചുമതല നിർവഹിച്ചോളുമെന്നും വ്യക്തമാക്കി.
ഹർജിയിൽ ചൂണ്ടിക്കാട്ടിയതു പോലെ പദ്മാവതി സിനിമ സമൂഹത്തിന്റെ സൗഹാർദ അന്തരീക്ഷത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഒരു വിഘാതവുമുണ്ടാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
‘പദ്മാവതി’യുടെ റിലീസ് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി
09:46 PM Nov 20, 2017 | Deepika.com