ബംഗളൂരു: ആഗോള ശിശുദിനമായ ഇന്ന് പാർലമെന്റിൽ ബാലവേലയെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ഉറച്ച ശബ്ദത്തിൽ സംസാരിക്കാൻപതിനേഴുകാരി കനകയുമുണ്ടാകും. തീർച്ചയായും ആ വിഷയത്തെക്കുറിച്ചു പറയാൻ അവൾക്ക് അവകാശമുണ്ട്, അല്ലെങ്കിൽ അവൾക്കു മാത്രമേ അതിന് അവകാശമുള്ളൂ. കുറഞ്ഞ കാലയളവിനുള്ളിൽ ജീവിതം പഠിപ്പിച്ച കഠിനപാഠങ്ങൾതന്നെയാകും അവളെ അതിനു പ്രാപ്തയാക്കുന്നത്. ബാലവേലയിൽനിന്നു രക്ഷപ്പെട്ട് ജീവിതസ്വപ്നങ്ങളിലേക്ക് തിരിച്ചെത്തിയ കഥ അവൾ ഇന്ന് ലോകത്തോടു വിളിച്ചുപറയും.
യൂണിസെഫ് ഒരുക്കുന്ന പരിപാടിയിൽ കനകയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30 കുട്ടികളാണ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലു കുട്ടികളിൽ ഒരാളാണ് ബംഗളൂരു സ്വദേശിനിയായ കനക. കർണാടകയിലെ നൂറുകണക്കിനു കുട്ടികളിൽനിന്ന് മൂന്നു ഘട്ടങ്ങളിലായി നടന്ന ഓഡിഷനു ശേഷമാണ് കനക തെരഞ്ഞെടുക്കപ്പെട്ടത്.
അമ്മയ്ക്കു കാൻസറാണെന്ന് അറിഞ്ഞപ്പോൾ കനക സ്കൂൾ ജീവിതം അവസാനിപ്പിച്ചു. രോഗിയായ അമ്മയെയും ശാരീരിക ന്യൂനതയുള്ള അച്ഛനെയും നോക്കാൻ അവൾ ജോലിയെടുക്കാൻ തുടങ്ങി. വിറക് പെറുക്കി വിറ്റും സഹോദരിക്കൊപ്പം യശ്വന്ത്പുരയിൽ വീടുകളിൽ പണിചെയ്തും കനക വീടു നോക്കി. അമ്മ മരിച്ചതോടെ അവൾ തന്റെ സ്വപ്നങ്ങൾ ഉപേക്ഷിച്ചു. വീട്ടുചെലവിനുള്ള പണം കണ്ടെത്താൻ എല്ലുമുറിയെ പണിയെടുത്തു.
2011ൽ, ബാലവേലയ്ക്കെതിരേ പോരാടുന്ന സംഘടനയായ ‘സ്പർശ’യുടെ പ്രവർത്തകരാണ് കനകയെയും സഹോദരി കാവ്യയെയും രക്ഷപ്പെടുത്തി ഹെസരഘട്ടയിലെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. അവിടെനിന്ന് കനക തന്റെ ജീവിതസ്വപ്നങ്ങൾക്ക് വീണ്ടും ചിറകു നല്കി. വാശിയോടെ പഠിച്ച കനക പത്താംക്ലാസിൽ 80 ശതമാനം മാർക്കോടെ തിളക്കമാർന്ന നേട്ടം കൈവരിച്ചു. ഇപ്പോൾ ഹെസരഘട്ടയിലെ ബിജിഎസ് കോളജിൽ പിയു ഒന്നാംവർഷ വിദ്യാർഥിനിയാണ് ഈ പെൺകുട്ടി. ശാസ്ത്രജ്ഞയാകുകയാണ് ലക്ഷ്യം. തന്നെപ്പോലെയുള്ള കുട്ടികളുടെ പ്രതിനിധിയാകുന്നതിൽ അഭിമാനിക്കുന്നുവെന്നാണ് കനകയുടെ അഭിപ്രായം.
ബാലഭിക്ഷാടനത്തെയും ബാലവേലയെയും കുട്ടികൾക്കെതിരായ ചൂഷണത്തെയുംകുറിച്ച് സമൂഹത്തെ ബോധവത്കരിക്കാൻ ഈ അവസരം വിനിയോഗിക്കുകയെന്നതാണ് കനകയുടെ തീരുമാനം. തന്നെപ്പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിൽ കഴിയുന്ന ആയിരക്കണക്കിനു കുട്ടികളുണ്ട്. ബാലവേലയും കുട്ടികൾക്കെതിരായ ചൂഷണവും തടയാൻ നിയമസംവിധാനം വേണ്ടത്ര ഫലപ്രദമല്ല എന്നത് കനകയെ ദുഃഖിപ്പിക്കുന്നു.
ക്ലേശത്തിന്റെ പടുകുഴിയിൽ വീണതും ഉയിർത്തതും
09:37 PM Nov 19, 2017 | Deepika.com