മഹാരാജ്ഗഞ്ജ്: മോഷ്ടാവെന്ന് ആരോപിച്ചു പിടികൂടിയ കൗമാരക്കാരനെ സ്റ്റേഷൻ കോന്പൗണ്ടിൽ പോലീസുകാർ ക്രൂരമായി മർദിച്ചു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ജിലാണ് സംഭവം.
കുട്ടിയെ പോലീസുകാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടി അപേക്ഷിക്കുന്പോൾ പോലീസുകാർ മർദനം കൂട്ടുകയായിരുന്നു. ഒരു മരക്കഷ്ണം കുട്ടിയുടെ തുടയിൽ വച്ചശേഷം ഇരുവശത്തുംനിന്നു പോലീസുകാർ ചവിട്ടി. ഇതോടെ വേദന സഹിക്കാൻ കഴിയാതെ കുട്ടി നിലവിളിക്കുന്നുണ്ട്. പിന്നീട് ലാത്തി ഉപയോഗിച്ചും പോലീസുകാർ കുട്ടിയുടെ കാലിൽ മർദിച്ചു. കൂടാതെ ചീത്തപറയുകയും തൊഴിക്കുകയും ചെയ്തു.
പനിയറ പോലീസ് സ്റ്റേഷനിൽ സെപ്റ്റംബറിൽ നടന്ന ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
വീഡിയോ പകർത്തിയിരിക്കുന്നത് ആരാണെന്നു വ്യക്തമല്ല. വീഡിയോ വിവാദമായതിനെ തുടർന്നു ദൃശ്യങ്ങളിൽ കാണുന്ന പോലീസുകാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.തന്റെ വസ്തുക്കൾ മോഷ്ടിച്ചെന്നു കാട്ടി മഹാരാജ്ഗഞ്ജ് സ്വദേശിയായ സ്ത്രീയാണു കുട്ടിക്കെതിരേ പരാതി നൽകിയത്. തുടർന്ന് ചോദ്യംചെയ്യാനായി കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
യുപിയിൽ കൗമാരക്കാരനു പോലീസിന്റെ ക്രൂരമർദനം
01:27 AM Nov 19, 2017 | Deepika.com