ന്യൂഡൽഹി: കനത്ത പുകമഞ്ഞു മൂലം ഡൽഹിയിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി. കനത്ത മഞ്ഞിനെ തുടർന്ന് ഇന്നലെ രാവിലെ ഡൽഹിയിൽ നിന്നുള്ള 49 ട്രെയിൻ സർവീസുകൾ വൈകുകയും ഒരെണ്ണം റദ്ദാക്കുകയും ചെയ്തു. പതിന്നാലു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കേണ്ടി വന്നതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.
തലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും കഴിഞ്ഞ ഏതാനും ആഴ്ചകളായി അതീവ ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം നേരിയ മഴ പെയ്തതിനാൽ പൊടിപടലങ്ങളിലും വിഷപ്പുകയിലും നേരിയ കുറവുണ്ടായി. എന്നാൽ, പുലർച്ചയോടെ മൂടൽ മഞ്ഞും വിഷപ്പുകയും ചേർന്ന് പുകമഞ്ഞ് കനത്തു.
ഗൾഫിൽ നിന്നെത്തിയ പൊടിക്കാറ്റ് പ്രശ്നമായി
ഇതേസമയം, ഡൽഹിയിലും പരിസരങ്ങളിലും ദുരിതമായ പുകമഞ്ഞിന്റെ 40 ശതമാനവും ഗൾഫിൽനിന്നാണ് എത്തിയതെന്ന് പഠന റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേന്ദ്രസർക്കാരിന്റെതന്നെ കീഴിലുള്ള വായുശുദ്ധി പ്രവചന ഗവേഷണ കേന്ദ്രമായ സഫർ (സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫൊർകാസ്റ്റിംഗ് ആൻഡ് റിസർച്ച്) വിഭാഗവും നടത്തിയ പഠനത്തിലാണ് ഡൽഹിയെയും ഉത്തരേന്ത്യയെയും മലിനപ്പെടുത്തുന്നതിൽ ഗൾഫ് രാജ്യങ്ങൾക്കു വലിയ പങ്കുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ ഏഴു മുതൽ നടത്തിവരുന്ന ശാസ്ത്രീയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരത്തിന്റെ വലിയ പങ്ക് (40 ശതമാനം) ഗൾഫിൽനിന്നും 35 ശതമാനം ഡൽഹി, ഗുഡ്ഗാവ്, നോയിഡ ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) നിന്നും 25 ശതമാനം പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിലെ നെൽപാടങ്ങൾ കത്തിക്കുന്നതു മൂലവും ആണെന്നാണ് പഠനം വെളിപ്പെടുത്തിയത്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ ബാക്കി കുറ്റിയായി വരുന്ന കച്ചിയും ഇലകളുമെല്ലാം കർഷകർ മൊത്തമായി കത്തിക്കുന്നത് എല്ലാ വർഷവും ഡൽഹിയിലെ അന്തരീക്ഷം പുകമറയിലാക്കാറുണ്ട്.
സൗദി അറേബ്യ, ഇറാക്ക്, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ മരുഭൂമികളിൽ നിന്ന് ദിവസങ്ങൾ നീണ്ട ശക്തമായ പൊടിക്കാറ്റ് കഴിഞ്ഞ ആറാം തീയതി മുതൽ 14 വരെ ഡൽഹിയിലേക്ക് എത്തുകയായിരുന്നു. ഒക്ടോബർ അവസാനം മുതൽ കഴിഞ്ഞ നാലാം തീയതി വരെ ഗൾഫ് മേഖലയിൽ ശക്തമായ പൊടിക്കാറ്റ് വീശിയിരുന്നു. തണുപ്പോടു കൂടി പൊടിക്കാറ്റ് ഡൽഹി വരെയെത്തിയെന്നാണ് കണ്ടെത്തൽ. ഡൽഹിയിൽ വീശിയ വടക്കു പടിഞ്ഞാറൻ കാറ്റ് രാജസ്ഥാൻ മരുഭൂമിയിൽ നിന്നുള്ള പൊടിക്കാറ്റ് ഡൽഹിയിലെത്തുന്നത് പതിവായിരുന്നെങ്കിലും ഇത്തവണ രാജസ്ഥാനിൽ നിന്നുള്ള പൊടിക്കാറ്റ് ഇതുവരെ ഡൽഹിയെ ബാധിച്ചിട്ടില്ല.
ഇതേ തുടർന്ന് വായു മലിനീകരണം അതിരൂക്ഷമായി. അന്തരീക്ഷ വായുവിന്റെ ശുദ്ധി സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) 478 വരെയായതു വലിയ പ്രതിസന്ധി സൃഷ്ടിച്ചത് ആഗോള തലത്തിൽ വാർത്തയുമായി. വായു മലിനീകരണം തടയാനും ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്താനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശ എംബസികൾ വരെ സർക്കാരിന് കത്തു നൽകി.
അന്തരീക്ഷ മലിനീകരണംജീവനു പോലും അപകടം
ഗൾഫിൽനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പൊടിപടലങ്ങളും പുകയും മൂലമാണ് പിഎം 2.5 (തീർത്തും നേർത്ത പൊടിയുടെ കണികകളാണ് പിഎം 2.5) എന്നതിന്റെ അളവ് 640 മില്ലിഗ്രാം വരെ ഉയർന്നത്. ഇതുണ്ടായിരുന്നില്ലെങ്കിൽ നേർത്ത പൊടിപടലങ്ങളുടെ അന്തരീക്ഷത്തിലെ അളവ് 200 മില്ലിഗ്രാമിൽ നിർത്താനാകുമായിരുന്നുവെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കി. ഒരു കണിക 30 തവണ കൂട്ടിച്ചേർത്താൽ തലമുടിനാരിനോളം വലുപ്പമെത്തും.
അന്തരീക്ഷത്തിലെ മാലിന്യങ്ങൾ കൂടുതലായി ശ്വാസകോശത്തിലും രക്തത്തിലും എത്തിച്ചേരുന്നത് ജീവനു പോലും അപകടകരമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. അതീവ ഗുരുതരമായ സ്ഥിതിയാണ് ഡൽഹിയിലെ നിവാസികൾ രണ്ടാഴ്ചയിലേറെ നേരിട്ടത്. പ്രഭാത സവാരി പോലും പാടില്ലെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. സ്ഥിതി അൽപം മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും വഷളാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
സ്ഥിതി മെച്ചപ്പെടുത്താൻ യുദ്ധകാല നടപടികൾ
അന്തരീക്ഷ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. ഇന്നലെ രാവിലെ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ മുഖ്യമന്ത്രി കേജരിവാളുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
നിർമാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. നിരോധനം ഏതാനും ദിവസം കൂടി തുടരുമെന്ന് മന്ത്രിമാർ അറിയിച്ചു.
ഡൽഹിയിലൂടെയുള്ള ട്രക്കുകളുടെ യാത്രയും നിരോധിച്ചിരിക്കുകയാണ്. വായു ശുദ്ധിയിൽ 15 ശതമാനം മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് ഡൽഹി സർക്കാർ ചൂണ്ടിക്കാട്ടി.
ഗൾഫിൽനിന്ന് പൊടിക്കാറ്റും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചി കത്തിക്കലും ഒരാഴ്ചയായി നിലച്ചതു വലിയ ആശ്വാസമായിട്ടുണ്ട്.
ജോർജ് കള്ളിവയലിൽ
കനത്ത പുകമഞ്ഞ്: ഡൽഹിയിൽ ട്രെയിൻ ഗതാഗതം താറുമാറായി
01:27 AM Nov 19, 2017 | Deepika.com