ന്യൂഡൽഹി: പതിമ്മൂന്നു വർഷത്തിനുശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി. മൂഡീസ് എന്ന ഏജൻസിയാണ് ബിഎഎ3 എന്നതിൽനിന്ന് ഒരു പടികൂട്ടി ബിഎഎ2 എന്ന റേറ്റിംഗ് നല്കിയത്. ഇന്ത്യയുടെ സാന്പത്തികനില മുന്പത്തേക്കാൾ ഭദ്രവും ഭാവി സാധ്യത ശോഭനവും ആണെന്നാണ് ഈ റേറ്റിംഗിന്റെ അർഥം. റേറ്റിംഗ് കൂടിയത് വിദേശവായ്പയ്ക്കു പലിശ കുറയാനിടയാക്കും. നിക്ഷേപയോഗ്യമായവയിലെ ഏറ്റവും താണനിലയിൽനിന്ന് ഒരു പടി മാത്രം ഉയരത്തിലാണ് പുതിയ റേറ്റിംഗ്.
സാന്പത്തികരംഗത്തുള്ള സൂചനകൾ നിരാശാജനകമായ ചിത്രം മാത്രം നല്കിക്കൊണ്ടിരിക്കുന്പോഴാണ് ഈ ഉയർച്ച. ഇതു സർക്കാരിനും പ്രധാനമന്ത്രിക്കും കറൻസി റദ്ദാക്കലിനും ജിഎസ്ടിക്കും ഉള്ള അംഗീകാരമാണെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി അടക്കമുള്ളവർ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റേറ്റിംഗ് ഉടൻ കൂട്ടാനില്ലെന്നു മൂഡീസ് പറഞ്ഞപ്പോൾ ഭരണകക്ഷി അവർക്കെതിരേ വിമർശനമഴ ചൊരിഞ്ഞതാണ്.
ധനകമ്മി കുറച്ചുനിർത്തുന്നതും വിദേശകടമടക്കം കടത്തിന്റെ തോതു താണതും കറന്റ് അക്കൗണ്ട് (വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകൾ) കമ്മി കുറഞ്ഞതും ചൂണ്ടിക്കാട്ടിയാണു റേറ്റിംഗ് ഉയർത്തിയത്.
ഇക്കൊല്ലം ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം) 6.7 ശതമാനം വർധിക്കുമെന്ന ഐഎംഎഫ് നിഗമനം മൂഡീസും സ്വീകരിച്ചു. അടുത്തവർഷം 7.5 ശതമാനം വളർച്ച പ്രവചിച്ചു.
ധനകമ്മി, കറന്റ് അക്കൗണ്ട് കമ്മി, കടം എന്നിവ വർധിക്കുന്നതു റേറ്റിംഗ് കുറയ്ക്കാനിടയാക്കുമെന്ന് ഏജൻസി പറയുന്നു. തൊഴിൽ നിയമങ്ങളിലും ഭൂനിയമങ്ങളിലും മാറ്റം വരുത്തിയാലേ ശരിയായ സാന്പത്തിക പരിഷ്കാരമാകൂ എന്നും മൂഡീസ് പറഞ്ഞു.
കന്പനികളും മറ്റും വിദേശത്തുനിന്നു കടമെടുക്കുന്പോൾ പലിശ നിരക്കിൽ അല്പം കുറവ് വരാൻ ഈ റേറ്റിംഗ് ഉയർത്തൽ സഹായിക്കും. ഇന്ത്യയിൽ നിക്ഷേപിക്കാൻ വരുന്നവരും റേറ്റിംഗിനു പ്രാധാന്യം നല്കാറുണ്ട്.
ക്രെഡിറ്റ് റേറ്റിംഗ്
രാജ്യങ്ങൾക്കും കന്പനികൾക്കും ക്രെഡിറ്റ് റേറ്റിംഗ് നല്കാറുണ്ട്. രാജ്യത്തിന്റെ റേറ്റിംഗ് ആ രാജ്യത്തെ എല്ലാ കന്പനികൾക്കും ബാധകമാണ്. വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള ശേഷി വിലയിരുത്തുന്നതാണു റേറ്റിംഗ്. കുറഞ്ഞ റേറ്റിംഗ് ഉള്ള രാജ്യങ്ങളും കന്പനികളും കൂടുതൽ പലിശ നല്കണം. മൂലധന നിക്ഷേപകരും റേറ്റിംഗ് നോക്കും.
മൂഡീസ്, സ്റ്റാൻഡാർഡ് ആൻഡ് പൂവർ, ഫിച്ച് എന്നിവയാണു പ്രധാനപ്പെട്ട ആഗോള റേറ്റിംഗ് ഏജൻസികൾ. 2007-08ൽ അമേരിക്കൻ ബാങ്കുകളെ തകർച്ചയിലേക്കു നയിച്ച സബ്പ്രൈം പ്രതിസന്ധിയെ പ്പറ്റി മുന്നറിയിപ്പ് നല്കാൻ റേറ്റിംഗ് ഏജൻസികൾക്കു കഴിഞ്ഞിരുന്നില്ല.
ഇന്ത്യയുടെ റേറ്റിംഗ് കൂട്ടി
01:07 AM Nov 18, 2017 | Deepika.com