ന്യൂഡൽഹി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധ പ്പെട്ട കേസ് ഏറ്റെടുക്കാൻ തയാറല്ലെങ്കിൽ അക്കാര്യം കേരള സർക്കാരിനെ അറിയിക്കാൻ സിബിഐയോടു സുപ്രീം കോടതി. സർക്കാരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്താത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റീസുമാരായ എൻ.വി. രമണ, അമതവ റോയി എന്നിവരുടെ ബെഞ്ച് സിബിഐയോടു ചോദിച്ചു.
കേസ് സിബിഐ ഏറ്റെടുക്കാൻ ഉത്തരവിടണമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് കോടതി മുൻകൈയെടുത്ത എത്രയോ കേസുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
കേസ് ഏറ്റെടുക്കാൻ താത്പര്യമില്ലെന്നതാണ് സിബിഐയുടെ നിലപാട്. എന്നാൽ, സുപ്രീം കോടതി ആവശ്യപ്പെട്ടാൽ അന്വേഷണം ഏറ്റെടുക്കാമെന്നും സിബിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം, കേസ് സിബിഐക്കു കൈമാറുന്നതു സംബന്ധിച്ചുള്ള വിശദീകരണം സംസ്ഥാന സർക്കാർ ഇന്നലെ കോടതിക്കു കൈമാറി. നെഹ്റു കോളജിലെ മറ്റൊരു വിദ്യാർഥിയായ ഷഹീദ് ഷൗക്കത്തലിയെ മർദിച്ചതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വ്യാഴാഴ്ച തീർപ്പാക്കിയിരുന്നു.
ഈ കേസിൽ കൃഷ്ണദാസിന്റെ ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവനുവദിച്ചില്ല. കൃഷ്ണദാസ് കോയന്പത്തൂർ തന്നെ തുടരണമെന്ന ഇടക്കാല ഉത്തരവിലെ വ്യവസ്ഥകൾ നിലനിൽക്കും.
ജിഷ്ണു കേസ്: ‘അന്വേഷണം ഏറ്റെടുക്കില്ലെങ്കിൽ കേരളത്തെ അറിയിക്കണം’
01:07 AM Nov 18, 2017 | Deepika.com