ന്യൂഡൽഹി: കലാകാരന്റെ ഭാവനാ സൃഷ്ടിയിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം നിയമത്തിൽ തീർത്തും പരിമിതമാണെന്നു സുപ്രീം കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കുറിച്ചുള്ള ആൻ ഇൻസിഗ്നിഫിക്കന്റ് മാൻ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം തടയണമെന്ന ഹർജി തള്ളിക്കൊണ്ടാണു കോടതിയുടെ നിരീക്ഷണം.
സിനിമ, നാടകം, നോവൽ എന്നിങ്ങനെ ഏതു കലാരൂപമാണെങ്കിലും തന്റെ ഭാവന വ്യക്തമാക്കാൻ കലാകാരന് അവകാശമുണ്ടെന്നും അതിന്റെ പേരിൽ ആരെയും പീഡിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ബോളിവുഡ് ചിത്രമായ പദ്മാവതി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
പദ്മാവതി സിനിമ റിലീസ് തടയണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.
മുൻ ബിജെപി നേതാവും കേജരിവാളിനു നേരെ മഷിയെറിഞ്ഞ കേസിലെ പ്രതിയുമായ നചികേത വൽഹേക്കറാണ് കോടതിയെ സമീപിച്ചത്.
ആം ആദ്മി പാർട്ടിയുടെ പത്രസമ്മേളനത്തിനിടെ 2013 നവംബർ 18നു കേജരിവാളിനെതിരേ മഷിയെറിയുന്നത് ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് കേസിലെ വിചാരണയെ ബാധിക്കുമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. ഇന്ത്യൻ ഭരണഘടനയിലെ 19(എ) പ്രകാരം ആവിഷ്കാര സ്വാതന്ത്ര്യം ഓരോ പൗരന്റെയും മൗലികാവകാശമാണ്.
ചലചിത്രങ്ങൾ സംവിധായകന്റെ ആവിഷ്കാരമായതിനാൽ അതിൽ ഇടപെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരുപാട് എഴുത്തുകാർ അവരുടെ ചിന്തകൾ തങ്ങളുടെ കൃതികളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ചിലപ്പോൾ അസാധാരണമെന്ന് തോന്നുന്ന കഥാപാത്ര സൃഷ്ടികളുമുണ്ടായിട്ടുണ്ട്. എന്തെങ്കിലും ചിന്താവിഷയമായ സിനിമ അതിനെ നിരുത്സാഹപ്പെടുത്തുകയോ അല്ലെങ്കിൽ ഒരു വിധത്തിൽ ശുദ്ധീകരിക്കുകയോ ചെയ്യുന്നുമുണ്ട്. നിയമപ്രകാരം ആ സ്വാതന്ത്ര്യം നിരോധിച്ചിട്ടില്ലെന്നും അത്തരം നിരോധനങ്ങൾ കലാകാരുടെ അവകാശങ്ങളെ വ്രണപ്പെടുത്തുമെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭാവനാസൃഷ്ടിയിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം പരിമിതം: സുപ്രീംകോടതി
11:58 PM Nov 17, 2017 | Deepika.com