ന്യൂഡൽഹി: സംയോജിത ശിശുവികസന പദ്ധതിക്കു കീഴിലുള്ള (ഐസിഡിഎസ്) നാലു പദ്ധതികൾ അടുത്ത വർഷത്തേക്കു തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അങ്കണവാടി സേവനം, കൗമാരപ്രായമായ പെണ്‍കുട്ടികൾക്കുള്ള പദ്ധതി, ശിശു സംരക്ഷണ സേവനങ്ങൾ, കുട്ടികൾക്കുള്ള ക്രഷ് പദ്ധതി തുടങ്ങിയവയാണ് 2018 നവംബർ 30 വരെ തുടരാൻ തീരുമാനിച്ചത്. ഇതിനു 41,000 കോടി രൂപ ചെലവാകും.
ഇതിനു പുറമേ പതിനൊന്നും പതിന്നാലും വയസിനിടയിൽ സ്കൂളിൽ പോകാത്ത പെണ്‍കുട്ടികൾക്കായുള്ള പദ്ധതിയും നിലവിലുള്ള കിശോരി ശക്തി യോജന പദ്ധതിയും വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പോഷകാഹാരക്കുറവ്, അനീമിയ, ജനന സമയത്തെ തൂക്കക്കുറവ് എന്നിവ പരിഹരിക്കൽ, കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ശാക്തീകരണം, നിയമ വ്യവഹാരങ്ങളിൽ ഉൾപ്പെട്ട കുട്ടികളുടെ സംരക്ഷണം, ജോലി ചെയ്യുന്ന അമ്മമാരുടെ കുട്ടികൾക്കു സംരക്ഷണം എന്നിവ ലക്ഷ്യം വച്ചുള്ള പദ്ധതികൾക്കാണ് പുതിയ തീരുമാനം നേട്ടുമുണ്ടാക്കുന്നത്. 11 കോടി കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൗമാര പ്രായമെത്തിയ പെണ്‍കുട്ടികൾക്കും ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കും.
അങ്കണവാടി ഉൾപ്പെടെ നാലു പദ്ധതികൾ തുടരും
12:55 AM Nov 17, 2017 | Deepika.com