ന്യൂഡൽഹി: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജി വച്ചതിനെ ചൊല്ലിയുള്ള സിപിഐ-സിപിഎം തർക്കം സിപിഎം പോളിറ്റ് ബ്യൂറോയിലുമെത്തി.
മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടു നിന്ന സിപിഐയുടെ നടപടി അസാധാരണമാണെന്നു ഡൽഹിയിൽ ഇന്നലെ ചേർന്ന അവലയ്ബിൾ പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. ഇന്നലെ ഇവിടെ യെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം പോളിറ്റ് ബ്യൂറോയിൽ ഉന്നയിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തില്ല.
പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, എം.എ ബേബി എന്നീ പിബി അംഗങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രതിസന്ധിക്കു സിപിഐ വഴിവച്ചു എന്നു പിണറായി പിബിയിൽ പറഞ്ഞു. തോമസ് ചാണ്ടി രാജി വയ്ക്കുമെന്നു നേരത്തെതന്നെ സിപിഐയെ അറിയിച്ചിരുന്നതാണ്.
എന്നിട്ടും അവർ മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. എൻസിപി നേതൃത്വവുമായി നടത്തിയ ചർച്ചയും മന്ത്രിയുടെ രാജിക്കു സാവകാശം ചോദിച്ചതും അത് അനുവദിക്കാതിരുന്നതും സിപിഐക്ക് അറിയാമായിരുന്നു. ഇക്കാര്യങ്ങൾ ഒന്നും സിപിഐ പരിഗണിച്ചില്ല. സിപിഐ കാണിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും പിണറായി വിജയൻ പിബിയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാടിനോട് പോളിറ്റ് ബ്യൂറോ യോജിക്കുകയും ചെയ്തു.
തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി നിലപാട് സിപിഐ നേതൃത്വത്തെ അറിയിക്കാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പോളിറ്റ് ബ്യൂറോ ചുമതലപ്പെടുത്തി. വിമർശനങ്ങൾ ഉന്നയിക്കാൻ സിപിഐക്കു വേദി ഉണ്ടായിരുന്നു.
എന്നാൽ, അതുപയോഗിക്കാതെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നതിൽ സിപിഎം പോളിറ്റ് ബ്യൂറോ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
എന്നാൽ, സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയൽ സംബന്ധിച്ചു പിബിയിൽ ചർച്ചയുണ്ടായില്ലെന്നു മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം മാധ്യമങ്ങളോടു പറഞ്ഞു.
മന്ത്രിസഭായോഗം: സിപിഐ വിട്ടുനിന്നതിനെച്ചൊല്ലി വാഗ്വാദം അസാധാരണമെന്നു സിപിഎം പിബി
12:55 AM Nov 17, 2017 | Deepika.com