ന്യൂഡൽഹി: ഷഹീർ ഷൗക്കത്തലി മർദനം, ജിഷ്ണു പ്രണോയിയുടെ മരണം എന്നീ കേസുകളിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനു ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാനാവില്ലെന്നു സുപ്രീം കോടതി. കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി, കൃഷ്ദാസിനെ കാട്ടിലേക്കല്ല അയച്ചതെന്നും നിരീക്ഷിച്ചു. അതേസമയം ജിഷ്ണു കേസിൽപ്രോസിക്യൂഷനെതിരേ ഹൈ ക്കോടതി നടത്തിയ പരാമർശങ്ങൾ ജസ്റ്റീസ് എന്റ്്.വി. രമണ അധ്യക്ഷനായ ബെഞ്ച് നീക്കം ചെയ്തു.
നെഹ്റു കോളജ് വിദ്യാർഥിയായ ഷഹീർ ഷൗക്കത്തലിക്കു മർദനമേറ്റ സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻസംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു. ഇത് ഇന്നലെ ഹാജരാക്കി. അതിനിടെയാണ് മാതാവിന് അസുഖമാണെന്നും പരിചരിക്കുന്നതിനായി പാലക്കാട്ട് പ്രവേശിക്കാൻ അനുവദിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടത്.
അതേസമയം, ജിഷ്ണു പ്രണോയി കേസിന്റെ അന്വേഷണം ഏറ്റെടുക്കില്ലെന്നു അറിയിച്ച സിബിഐയെയും കോടതി വിമർശിച്ചു. കേസ് എന്തുകൊണ്ട് സിബിഐക്കു കൈമാറി എന്നു വ്യക്തമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിച്ചേക്കും.
കൃഷ്ണദാസിനു ജാമ്യത്തിൽ ഇളവില്ല
12:55 AM Nov 17, 2017 | Deepika.com