ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി ഉപേക്ഷിക്കാൻ വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ നീക്കം. ഡൽഹിയിൽ ജീവിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളുടെ അംബാസിഡർമാരും നയതന്ത്ര പ്രതിനിധികളിൽ പലരും സ്വന്തം രാജ്യത്തേക്കു മടങ്ങുന്നതിനോ ഡൽഹിയിൽ നിന്നു മാറുന്നതിനോ അനുമതി തേടി.
നിലവിലുള്ള അവസ്ഥ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാക്കുന്നതിനാൽ കോസ്റ്റാറിക്ക അംബാസഡർ മരിയേല ക്രൂസ് അൽവാറെസ് ബംഗളൂരുവിലേക്കു മാറുകയാണെന്ന് അറിയിച്ചു. മലിനീകരണം രൂക്ഷമായതു ചൂണ്ടിക്കാട്ടി മെക്സിക്കൻ അംബാസിഡറും രംഗത്തെത്തി. അന്തരീക്ഷ മലിനീകരണം കൊച്ചുകുട്ടികളെ വരെ രൂക്ഷമായി ബാധിക്കുന്പോഴും രാഷ്ട്രീയം പറഞ്ഞ് സർക്കാരുകളും പാർട്ടികളും അടിയുണ്ടാക്കുന്നതു ചൂണ്ടിക്കാട്ടിയാണ് മെക്സിക്കൻ അംബാസിഡർ മെൽബ പരിയ രംഗത്തെത്തിയത്. രാഷ്ട്രീയം മറന്നു മലിനീകരണത്തിനെതിരേ പോരാടുകയാണ് വേണ്ടതെന്നു അവർ അഭിപ്രായപ്പെട്ടു.
ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട 25 പട്ടണങ്ങളിൽ പത്തെണ്ണവും ഇന്ത്യയിലാണ്. ഈ അവാർഡ് അഭിമാന പൂർവം കൊണ്ടുനടക്കേണ്ടതാണോയെന്നും അവർ ചോദിച്ചു. ഡൽഹിയിലെ നിലവിലുള്ള മലിനീകരണവും വരാനിരിക്കുന്ന അവസ്ഥയും കൂടുതൽ അപകടത്തിലേക്കെന്ന് ആരോഗ്യ സംഘടനകളുടെ മുന്നറിയിപ്പ്.
അന്തരീക്ഷ മലിനീകരണം: വിദേശ നയതന്ത്ര പ്രതിനിധികൾ ഡൽഹി വിടുന്നു
11:21 PM Nov 16, 2017 | Deepika.com