ന്യൂഡൽഹി: കുട്ടികൾക്കു രോഗ ബാധിതമായ ശ്വാസകോശങ്ങൾ സമ്മാനിക്കരുതെന്നു ഡൽഹി സർക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണൽ. അന്തരീക്ഷ മലിനീകരണം അപകടകരമായ അവസ്ഥയിലെത്തിയ ഡൽഹിയിൽ വാഹനനിയന്ത്രണം ഏർപ്പെടുത്തുന്നതു സംബന്ധിച്ചു കേജരിവാൾ സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളാണ് ട്രൈബ്യൂണൽ ഇന്നലെ നടത്തിയത്.
വാഹനനിയന്ത്രണത്തിൽ ഇളവുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഡൽഹി സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി പിൻവലിച്ച് ഭേഗഗതികളോടെ വീണ്ടും സമർപ്പിക്കാൻ ട്രൈബ്യൂണൽ അനുമതി നൽകി. ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതെന്നിരിക്കേ എന്തു കൊണ്ടാണ് അവയ്ക്ക് ഇളവിനുവേണ്ടി സർക്കാർ വാദിക്കുന്നതെന്നു ട്രൈബ്യൂണൽ ജസ്റ്റീസ് സ്വതന്ത്രകുമാർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്തു കൊണ്ടാണു വനിതകൾക്കുമാത്രമായി ബസുകൾ ഏർപ്പെടുത്താൻ കഴിയാത്തത്.
കഴിഞ്ഞ തവണ 4000 ബസുകൾ പ്രത്യേകം ഇറക്കും എന്നു പറഞ്ഞിട്ടെന്തായി എന്നും ട്രൈബ്യൂണൽ ആരാഞ്ഞു. നഗരത്തിൽ ഏറ്റവും അന്തരീക്ഷ മലിനീകരണം ഉള്ള സ്ഥലം കണ്ടെത്തി വെള്ളം തളിക്കുന്ന നടപടിയെടുക്കണമെന്നും പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും നിർദേശിച്ചു.
അതിനിടെ ഡൽഹി മാരത്തണ് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡൽഹി സർക്കാരിനും ഡൽഹി പോലീസിനും സംഘാടകർക്കും നോട്ടീസയച്ചു. അന്തരീക്ഷ മലിനീകരണം അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് ഹർജി നൽകിയത്. ഹരിയാന മുഖ്യമന്ത്രിയുമായി ഇന്നു കൂടിക്കാഴ്ച നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറി യിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെയും കേജരിവാൾ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്.
വാഹനങ്ങൾ മൂലമുള്ള ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാൻ നടപടിയെടുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കിഴക്ക്, പടിഞ്ഞാറ് ബൈപാസുകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെയാകും. ബൈപാസ് വികസനവും ദേശീയപാതാ വികസനവും വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം പകുതിയാക്കി കുറയ്ക്കും.
ഡൽഹിയിലെ ഗതാഗത സ്തംഭനം ഒഴിവാക്കാൻ സർക്കാർ 4000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വൈദ്യുത ടാക്സികളും ബസുകളും ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. വൈദ്യുതബസുകൾ വരുന്നതോടെ മലിനീകരണത്തിൽ കുറവുണ്ടാകും. താമസിയാതെ ബയോ എത്തനോൾ ബൈക്കുകൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
ഡൽഹി സർക്കാരിനു ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
12:51 AM Nov 15, 2017 | Deepika.com