ന്യൂഡൽഹി: കേരളത്തിലെ ജില്ലാ, സെഷൻസ് ജഡ്ജിമാരുടെ നിയമന നടപടികൾക്കെതിരേ നൽകിയ ഹർജി പരിഗണിക്കുന്നതു സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിനു വിട്ടു. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, ആർ. ഭാനുമതി എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. അർഹതയില്ലാത്തവർ നിയമന പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി നിയമനം ലഭിക്കാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സെലക്ഷൻ പ്രക്രിയയിൽ എഴുത്തു പരീക്ഷയ്ക്കും വാചാ പരീക്ഷയ്ക്കും കൂടി ലഭിച്ച മാർക്കുകൾ ഒന്നിച്ചു പരിഗണിക്കണമെന്നാണു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, ഇതു മറികടന്ന് വാചാ പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് നിർബന്ധമാക്കിക്കൊണ്ടുള്ള നിബന്ധന ഹൈക്കോടതി തന്നെ ഏർപ്പെടുത്തുകയായിരുന്നെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജി നിയമനം സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചെന്നും ഹൈക്കോടതി തന്നെ ഹൈക്കോടതിയുടെ ഉത്തരവ് മറികടക്കുകയാണെന്നും അവർ വാദിച്ചു.
എന്നാൽ, സമാനമായ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കേരളത്തിലെ ജുഡീഷൽ നിയമന വിഷയവും അഞ്ചംഗ ബെഞ്ചിനു വിടുകയായിരുന്നു. നേരത്തെ മണിപ്പൂർ ഹൈക്കോടതിയുടെ നടപടിയുമായി ബന്ധപ്പെട്ട കേസിൽ വാദം കേട്ട ജസ്റ്റീസുമാരായ ഭാനുമതിയും ശിവകീർത്തി സിംഗും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായതിനെത്തുടർന്ന് വിഷയം പരിഗണിക്കുന്നത് ഭരണഘടനാ ബെഞ്ചിനു കൈമാറിയിരുന്നു.
ജില്ലാ, സെഷൻസ് ജഡ്ജിമാരുടെ നിയമനം ഹർജി ഭരണഘടനാ ബെഞ്ചിന്
12:51 AM Nov 15, 2017 | Deepika.com