ന്യൂഡൽഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്പന ശാലകൾക്ക് വിലക്കേർപ്പെടുത്തിയത് മുനിസിപ്പൽ പ്രദേശങ്ങളിൽ ബാധകമല്ലെന്നു സുപ്രീംകോടതി വീണ്ടും.
ദേശീയ- സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ മദ്യവില്പനശാലകൾ പ്രവർത്തിക്കാൻ പാടില്ലെന്ന 2016 ഡിസംബറിലെ ഉത്തരവിനു നല്കിയ വിശദീകരണത്തിലാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതി ഉയർത്തിയ സംശയത്തിലാണ് സുപ്രീംകോടതിയുടെ വിശദീകരണം.
മദ്യവില്പനശാലകൾക്കു വിലക്കേർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനു പിന്നാലെ തങ്ങളുടെ പ്രദേശത്തെ ഒഴിവാക്കി ചണ്ഡിഗഡ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ ഒരു എൻജിഒ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് റദ്ദാക്കി. സമാനമായ ഹർജി മദ്രാസ് ഹൈക്കോടതിയിലെത്തിയതോടെയാണ് വിഷയം വീണ്ടും സജീവമായത്.
സുപ്രീംകോടതി ഉത്തരവ് ചണ്ഡിഗഡിനു മാത്രമാണെന്നും ചെന്നൈയ്ക്കു ബാധകമല്ലെന്നുമാണ് മദ്രാസ് ഹൈക്കോടതി നിലപാടെടുത്തത്.
ഇതിന്റെ അടിസ്ഥാനത്തിൽ സംശയനിവാരണത്തിനായി തമിഴ്നാട് സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് സുപ്രീംകോടതിയിൽ വിഷയം ഉന്നയിച്ചത്. ചണ്ഡിഗഡിലെ മുനിസിപ്പൽ പ്രദേശങ്ങൾക്ക് ഉത്തരവിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിൽ അത് രാജ്യത്തെല്ലായിടത്തെയും മുനിസിപ്പൽ പ്രദേശങ്ങൾക്കു ബാധകമാണെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വാക്കാൽ വ്യക്തമാക്കി.
2016 ഡിസംബറിലെ ഉത്തരവ് ചണ്ഡിഗഡിനുവേണ്ടിയായിരുന്നെങ്കിലും രാജ്യത്തെ എല്ലാ മുനിസിപ്പൽ പ്രദേശങ്ങൾക്കും ഇളവു നൽകിയാണ് കഴിഞ്ഞ ജൂലൈ 11നു ഉത്തരവ് പുറപ്പെടുവിച്ചതെന്നു ബെഞ്ചിലെ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും നിരീക്ഷിച്ചു.
മദ്യവില്പനശാല: വിലക്ക് മുനിസിപ്പൽ പ്രദേശങ്ങളിൽ ബാധകമല്ലെന്നു വീണ്ടും സുപ്രീംകോടതി
01:04 AM Nov 14, 2017 | Deepika.com