ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടമാനഭംഗ കേസിൽ വധശിക്ഷ വിധിച്ചതിനെതിരേ പ്രതി നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതു സുപ്രീംകോടതി ഡിസംബർ 12ലേക്കു മാറ്റി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റ് മൂന്നു പേരും മൂന്നാഴ്ചയ്ക്കുള്ളിൽ പുനഃപരിശോധനാ ഹർജി നൽകുമെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നാണിത്.
കേസിൽ പ്രതികളായ നാലു പേർക്കും സുപ്രീംകോടതി വധശിക്ഷ വിധിച്ചിരുന്നു. അതിക്രൂരവും പൈശാചികവുമായ കൃത്യമായി വിലയിരുത്തിയ കുറ്റം സമൂഹത്തെ നശിപ്പിക്കാനെത്തിയ സുനാമിയായി കണക്കാക്കാമെന്നും വിലയിരുത്തിയിരുന്നു.
2012 ഡിസംബർ 16നാണ് നഗരത്തിലൂടെ ഓടിയ ബസിൽ കയറിയ പാരാമെഡിക്കൽ വിദ്യാർഥിയെ ബസ് ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മാനഭംഗം ചെയ്യുകയും മൃതപ്രായയാക്കി റോഡിലേക്കു വലിച്ചെറിയുകയും ചെയ്തത്. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായിരുന്നു.
ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റീസ് ബോർഡ് മൂന്നു വർഷം ദുർഗുണപരിഹാര പാഠശാലയിൽ അയച്ചിരുന്നു. മറ്റൊരാളെ വിചാരണ തടവുകാരനായിരിക്കേ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.
ഡൽഹി കൂട്ടമാനഭംഗക്കേസ്: പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതു മാറ്റി
12:34 AM Nov 14, 2017 | Deepika.com