ന്യൂഡൽഹി: മെഡിക്കൽ കോളജ് കോഴക്കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാരുടെ പേരുകൾ ഉൾപ്പെട്ട കേസിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക കാമിനി ജയ്സ്വാൾ നൽകിയ ഹർജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റിയത്. ഹർജി പരിഗണിക്കാനാവുന്നതാണോ സാധുതയുള്ളതാണോ എന്ന പ്രശ്നത്തിലാണ് ഇന്നലെ വാദം കേട്ടത്. സുപ്രീം കോടതിയിലെ ജഡ്ജിമാർക്കെതിരേ ആരോപണങ്ങളുയർത്തി ഹർജി നൽകിയതു കോടതിയലക്ഷ്യമാണെന്നും നടപടി ഒഴിവാക്കാൻ ഹർജി പിൻവലിക്കുകയാണ് വേണ്ടതെന്നു അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നിലപാടറിയിച്ചു.
സുപ്രീംകോടതിയിലെ ജഡ്ജിമാർ തമ്മിൽ ഭിന്നത തുടരുന്ന വിഷയത്തിൽ ഹർജിയിലെ ആവശ്യങ്ങളിലേക്കു കടക്കാതെ വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നും ആരോപണങ്ങളിൽ പേരുള്ളവർ മാറിനിൽക്കണമെന്നുമുള്ള ആവശ്യമാണ് കാമിനി ജയ്സ്വാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടത്. എന്നാൽ, ചീഫ് ജസ്റ്റീസിനെതിരേ ആരോപണമുന്നയിക്കുന്നതിനും വാദങ്ങളിൽ വലിച്ചിഴയ്ക്കുന്നതിനും കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ജസ്റ്റീസുമാരായ ആർ.കെ. അഗർവാൾ, അരുണ് മിശ്ര, എ.എം. ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ച് മുന്നോട്ടുവച്ചത്. ജഡ്ജിമാർക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണം സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതും കരിതേച്ചു കാണിക്കുന്നതുമാണെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതാണെന്നും ജസ്റ്റീസ് അരുണ് മിശ്ര നിരീക്ഷിച്ചു.
ഇതിന് ചീഫ് ജസ്റ്റീസിനെതിരേ ഒരു ആരോപണവും തങ്ങൾ ഉന്നയിക്കുന്നില്ലെന്നും സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ പറഞ്ഞിരിക്കുന്ന ഗുരുതരമായ കാര്യങ്ങൾ വ്യക്തമാക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി. കോടതിയിൽ നിലവിലുള്ള ഒരു ജഡ്ജിയും അഴിമതിയിൽ ഉൾപ്പെട്ടതായി പറയുന്നില്ല. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതിയിലെ ജഡ്ജിമാർക്കെതിരെയുള്ള ആരോപണങ്ങൾ ഉൾപ്പെടുത്തി സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത് അന്വേഷിക്കേണ്ടതാണെന്നും ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും വാദിച്ചു.
അതേസമയം, ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച രണ്ട് ഹർജികളും കോടതിയലക്ഷ്യത്തിനു ബാധകമായതാണെന്ന വാദമാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നടത്തിയത്. കോടതിയലക്ഷ്യ നടപടികൾക്കു വിധേയരാകുന്നതിനേക്കാൾ ഹർജികൾ പിൻവലിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴയുമായി ബന്ധപ്പെട്ട് ജഡ്ജിമാർക്കെതിരേ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടു ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. അതിൽ മുതിർന്ന അഭിഭാഷക കാമിനി ജയ്സ്വാൾ നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റീസ് ജെ. ചെലമേശ്വർ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് കഴിഞ്ഞ വ്യാഴാഴ്ച അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിട്ടത് സുപ്രീംകോടതിയിൽ വൻ നാടകീയതകൾക്കിടയാക്കിയിരുന്നു. ജസ്റ്റീസ് ചെലമേശ്വറിന്റെ നടപടിക്കെതിരേ വെള്ളിയാഴ്ച രംഗത്തെത്തിയ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്, രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി.
ജസ്റ്റീസ് ചെലമേശ്വർ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ട കേസ് മൂന്നംഗ ബെഞ്ചിനു വിടുകയും ചെയ്തു. ഇതേ ആവശ്യത്തിൽ പ്രശാന്ത് ഭൂഷണ് നൽകിയ ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസിന്റെ നടപടി. സുപ്രീംകോടതിയിൽ ഏതു ബെഞ്ച്, ഏതു കേസ് പരിഗണിക്കണമെന്നു തീരുമാനിക്കേണ്ടതു ചീഫ് ജസ്റ്റീസാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കി. പ്രശാന്ത് ഭൂഷണ് നൽകിയ ഹർജിയിൽ നടപടികൾ ഇനിയും തുടരും.
മെഡിക്കൽ കോഴക്കേസ്: ഹർജി വിധി പറയാൻ മാറ്റി
12:34 AM Nov 14, 2017 | Deepika.com