ന്യൂഡൽഹി: ഗോരക്ഷാ പ്രവർത്തകരുടെ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരേ കടുത്ത നടപടിയെടുക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെ രാജസ്ഥാനിലെ ആൽവറിൽ വീണ്ടും ഗോരക്ഷാ ആക്രമണം.
പശുക്കളുമായി പിക്അപ് വാനിൽ യാത്ര ചെയ്തിരുന്ന മുസ്ലിം വ്യാപാരിയെ വെടിവച്ചു കൊന്ന ഗോരക്ഷ പ്രവർത്തകർ, തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി. ഭരത്പുർ സ്വദേശി ഉമർ ഖാൻ (35) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താഹിർ ഖാൻ, ജാവേദ് എന്നിവർ ഓടി രക്ഷപ്പെട്ടെങ്കിലും ആക്രമണത്തിൽ പരിക്കേറ്റു.
കഴിഞ്ഞ ഏപ്രിലിൽ ഹരിയാനയിൽനിന്നുള്ള ക്ഷീര കർഷകൻ പെഹ്ലു ഖാൻ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണു ഹരിയാന- രാജസ്ഥാൻ അതിർത്തി പ്രദേശമായ ആൽവറിൽ വീണ്ടും ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണമുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പുതിയ സംഭവം. ആൽവറിൽനിന്നു ഭരത്പൂരിലെ ഘാട്മിക എന്ന ഗ്രാമത്തിലേക്കു നാലു പശുക്കളെ പിക്അപ് വാനിൽ കൊണ്ടുപോകുന്നതിനിടെ ഗോവിന്ദഗഡിൽ വച്ചാണ് ആക്രമണമുണ്ടായത്. രണ്ടുപേർ പതിയിരുന്ന് ആക്രമിക്കുകയും വെടിവയ്ക്കുകയുമായിരുന്നെന്ന് താഹിർ ഖാന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പോലീസ് പറഞ്ഞു.
ആക്രമണത്തിനു ശേഷം ഉമർ ഖാന്റെ മൃതദേഹം 15 കിലോമീറ്റർ അപ്പുറത്തുള്ള റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടു. ട്രെയിൻ കയറി വികൃതമായ മൃതദേഹമാണു ശനിയാഴ്ച പോലീസിനു ലഭിച്ചത്. എന്നാൽ, ശരീരത്ത് വെടിയേറ്റതിന്റെ അടയാളം വ്യക്തമല്ലെന്നു പോലീസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
അതേസമയം, നാലു പശുക്കളെയും മൂന്നു കിടാക്കളെയും പിക്അപ് വാനിൽ കെട്ടിയിട്ട നിലയിലാണ് ആദ്യം കണ്ടെത്തിയതെന്നും പശുക്കളെ കടത്തിയതുമായി ബന്ധപ്പെട്ട് കേസെടുത്തതായും ആൽവർ എസ്പി രാഹുൽ പ്രകാശ് അറിയിച്ചു. പോലീസ് വാഹനം കണ്ടെ ത്തിയപ്പോൾ ഒരു പശു ചത്ത നിലയിലായിരുന്നു. വാഹനത്തിന്റെ മുന്നിലെ രണ്ടു ടയറുകൾ ഇല്ലാതെയും പിന്നിലെ ടയറുകൾ പഞ്ചറായ അവസ്ഥയിലുമായിരുന്നു. ഇതിനു ശേഷമാണ് റെയിൽവേ ട്രാക്കിൽനിന്നു മൃതദേഹം കണ്ടെത്തിയത്.
രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടേ ായെന്നു വ്യക്തമല്ല. അന്വേഷണം തുടരുകയാണെന്നും എസ്പി വ്യക്തമാക്കി. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ടെ ന്നും അദ്ദേഹം അറിയിച്ചു.
റെയിൽവേ പാളത്തിൽ കണ്ടെത്തിയ മൃതദേഹം പോലീസ് മോർച്ചറിയിലേക്കു മാറ്റി. എന്നാൽ, ഗോരക്ഷാ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാർ പരാതിപ്പെട്ടിട്ടും അതേക്കുറിച്ച് അന്വേഷണമൊന്നും നടത്തിയില്ലെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ചെരിപ്പുകണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതെന്നും പോലീസ് സഹായം ചെയ്തില്ലെന്നും ഉമർ ഖാന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തതോടെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും നാട്ടുകാർ പറയുന്നു.
രാജസ്ഥാനിൽ വീണ്ടും ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണം; വ്യാപാരിയെ വെടിവച്ചു കൊന്നു റെയിൽവേ ട്രാക്കിൽ തള്ളി
09:55 PM Nov 12, 2017 | Deepika.com