ഭോപ്പാൽ: മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പു നടന്ന ചിത്രകൂട് നിയമസഭാ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി നിലാൻഷു ചതുർവേദി 14,133 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി ദയാൽ ത്രിപാഠിയെ പരാജയപ്പെടുത്തി.
ആകെ പോൾ ചെയ്ത 126203 വോട്ടിൽ 66810 വോട്ട്(52.94 ശതമാനം) കോൺഗ്രസ് സ്ഥാനാർഥി നേടി. ബിജെപി സ്ഥാനാർഥിക്കു കിട്ടിയത് 52,677 വോട്ടാണ്. 2013ൽ 10,970 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ് വിജയിച്ചത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണു ചിത്രകൂടിലെ വിജയം.
കോൺഗ്രസ് എംഎൽഎയായിരുന്ന പ്രേം സിംഗി(65)ന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ചിത്രകൂടിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. 1998, 2003, 2013 തെരഞ്ഞെടുപ്പുകളിൽ ചിത്രകൂടിൽ വിജയിച്ച പ്രേം സിംഗ് 2008ൽ ബിജെപി സ്ഥാനാർഥിയോടു പരാജയപ്പെട്ടു. സത്ന ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ചിത്രകൂട് യുപി അതിർത്തിയിലാണ്. ബ്രാഹ്മണ സമുദായത്തിനു വലിയ സ്വാധീനമുള്ള മണ്ഡലമാണിത്.
ഉപതെരഞ്ഞെടുപ്പ് പരാജയം ബിജെപിക്ക് ആഘാതമായി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനായിരുന്നു ചിത്രകൂടിലെ പ്രചാരണം നയിച്ചത്. മണ്ഡലത്തിലെ 13 ഇടങ്ങളിൽ ചൗഹാൻ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. ഇവിടെയൊന്നും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. ഈ വർഷം മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം വിജയിക്കാനായതു കോൺഗ്രസിനു നേട്ടമായി. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ അട്ടേർ മണ്ഡലത്തിൽ കോൺഗ്രസും ബന്ധാവ്ഗഡിൽ ബിജെപിയും വിജയിച്ചിരുന്നു.
മധ്യപ്രദേശിൽ കോൺഗ്രസിന് ഉജ്വല വിജയം
09:55 PM Nov 12, 2017 | Deepika.com