ന്യൂഡൽഹി: പലിശരഹിത സന്പ്രദായത്തിലുള്ള ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യയിൽ നടപ്പാക്കാനാകില്ലെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്കു നൽകിയ മറുപടിയിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. രഘുറാം രാജൻ ഗവർണറായിരിക്കേ മുന്നോട്ടുവച്ച നിർദേശമാണ് അംഗീകരിക്കാനാവില്ലെന്ന് ഇപ്പോൾ നിലപാടെടുത്തിരിക്കുന്നത്.
ഇസ്ലാമിക് ബാങ്കിംഗിന്റെ സാധ്യതകൾ സംബന്ധിച്ചു കേന്ദ്രസർക്കാരും റിസർവ് ബാങ്കും വേണ്ടത്ര പരിശോധനകൾ നടത്തിയിരുന്നു. ബാങ്കിംഗിനും വിവിധ സാന്പത്തിക സേവനങ്ങൾക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് തീരുമാനമെന്ന് ആർബിഐ വിശദമാക്കി.
2008ൽ വിഷയം പരിശോധിച്ച രഘുറാം രാജൻ അധ്യക്ഷനായ ധനകാര്യ സമിതി, ഇസ്ലാമിക് ബാങ്കിംഗ് രാജ്യത്ത് അത്യാവശ്യമാണെന്ന നിർദേശമാണു മുന്നോട്ടുവച്ചിരുന്നത്. പലിശ ഇടപാടിൽ വിശ്വാസമില്ലാത്തവർക്കും പലിശയില്ലാതെ സാന്പത്തിക ക്രയവിക്രയം നടത്താൻ താത്പര്യമുള്ളവർക്കും ഇത്തരത്തിലുള്ള ബാങ്കിംഗ് സന്പ്രദായം നല്ലതാണെന്നും കമ്മിറ്റി വിലയിരുത്തിയിരുന്നു.
പലിശ ഇല്ലാതെയുള്ള സാന്പത്തിക ക്രയവിക്രയങ്ങളാണ് ഇസ്ലാം മതം അനുശാസിക്കുന്നത്. അതേ രീതിയിലാണ് ഇസ്ലാമിക് ബാങ്കിംഗ് അഥവാ ശരി അത്ത് ബാങ്കിംഗ് സന്പ്രദായം ക്രമീകരിച്ചിരുന്നത്. ഇത്തരം ബാങ്കിംഗ് ഇടപാടുകൾക്ക് നിലവിലുള്ള ബാങ്കുകളിൽത്തന്നെ സംവിധാനം ഒരുക്കുന്നതിന് റിസർവ് ബാങ്ക് ആലോചിച്ചിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികൾക്ക് റിസർവ് ബാങ്ക് ധന മന്ത്രാലയത്തിന്റെ അനുമതി ആവശ്യപ്പെടുകയും ധന മന്ത്രാലയം ഇതിനു മറുപടി നൽകുകയും ചെയ്തിരുന്നു. അതേസമയം, രാജ്യത്തെ ബാങ്കിംഗ് സന്പ്രദായത്തിൽ ശീലിച്ചിട്ടില്ലാത്ത വ്യവസ്ഥിതിയാണ് ഇസ്ലാമിക് ബാങ്കിംഗ് എന്നു മറ്റൊരു സമിതിയും അഭിപ്രായപ്പെട്ടിരുന്നു.
ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യയിൽ നടപ്പാക്കാനാകില്ലെന്നു റിസർവ് ബാങ്ക്
09:55 PM Nov 12, 2017 | Deepika.com