പലൻപുർ: ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ വിജയ് രൂപാനിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.
മോദിയെ ലക്ഷ്യംവച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ രൂപാനിക്കെതിരേ വിമർശന അസ്ത്രം തൊടുത്തത്. രൂപാനിയുടെ കന്പനി ഷെയർ വ്യാപാരത്തിൽ തിരിമറി നടത്തിയതിനെത്തുടർന്ന് സെബി(സെക്യൂരിറ്റി എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ) പിഴ ചുമത്തിയിരുന്നു. അവിശ്വാസപ്പട്ടികയിലാണ് രൂപാനിയുടെ കന്പനിയെ സെബി ഉൾപ്പെടുത്തിയത്. ഇതു ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ വിമർശനം.വിശ്വസിക്കാൻ കൊള്ളാത്ത മുഖ്യമന്ത്രിയെക്കുറിച്ച് മോദി അഭിപ്രായം പറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
രാജ്യത്താകമാനമുള്ളതിനേക്കാൾ ഗുജറാത്ത് അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കന്പനി 50,000 രൂപയുടെ വിറ്റുവരവിൽനിന്ന് 80 കോടിയിലേക്ക് കേന്ദ്രഭരണത്തിന്റെ കീഴിൽ ഉയർന്നു. അഴിമതിയില്ലാതെ ഇത്തരമൊരു ലാഭത്തിലേക്കു കുതിച്ചെത്താൻ ആവില്ലെന്നു വോട്ടർമാർക്ക് അറിയാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മോദിയെ ലാക്കാക്കി രൂപാനിയെ വിമർശിച്ച് രാഹുൽ
09:55 PM Nov 12, 2017 | Deepika.com