ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) കേന്ദ്ര സർക്കാരിന്റെ ബജറ്റ് പ്രതീക്ഷകൾ തെറ്റിക്കും. വെള്ളിയാഴ്ച ജിഎസ്ടി കൗൺസിൽ നിരക്കുകൾ കുറച്ചത് 34,000 കോടിയുടെ വരുമാനം കുറയ്ക്കും എന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) എന്ന വ്യാപാരികളുടെ അഖിലേന്ത്യാ സംഘടന പറഞ്ഞു. 20,000 കോടി രൂപ കുറയുമെന്നാണു ബിഹാർ ധനമന്ത്രി സുശീൽകുമാർ മോദി വെള്ളിയാഴ്ച പറഞ്ഞത്.
ജിഎസ്ടി നടപ്പാക്കിയശേഷം മൂന്നുമാസത്തെ നികുതിപിരിവിന്റെ കണക്കുകൾ വരുമാനം കുറയുന്നതായാണ് കാണിച്ചത്. പശ്ചിമബംഗാൾ ധനമന്ത്രി ഡോ. അമിത് മിത്ര പറഞ്ഞതു കേന്ദ്രത്തിന് 60,000 കോടി രൂപയും സംസ്ഥാനങ്ങൾക്ക് 30,000 കോടി രൂപയും കുറഞ്ഞു എന്നാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെ പ്രതിമാസം ശരാശരി 92,300 കോടി രൂപയായിരുന്നു ജിഎസ്ടി പിരിവ്. ഇതിൽ സംസ്ഥാന വിഹിതം കിഴിച്ചുള്ളതു മാത്രമാണു കേന്ദ്രത്തിനു കിട്ടുക. വരുമാനം കുറഞ്ഞ സംസ്ഥാനങ്ങൾക്കു സഹായവും നല്കണം.
ജിഡിപിയുടെ 3.2 ശതമാനത്തിലേക്കു ധനകമ്മി ചുരുക്കണമെന്നാണു ബജറ്റിൽ വിഭാവന ചെയ്തത്. പക്ഷേ, ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ പകുതി തുകയേ റിസർവ് ബാങ്കിൽനിന്നുള്ള ലാഭവീതമായി ലഭിച്ചുള്ളൂ. പൊതുമേഖലാ ബാങ്കുകളിൽനിന്നുള്ള ലാഭവിഹിതവും കുറവാകും. റിസർവ് ബാങ്ക് വിഹിതത്തിലെ കുറവ് 30,000 കോടി രൂപ വരും. അതിനു പുറമേയാണു ജിഎസ്ടിയിലെ കുറവ്.
കേന്ദ്ര ബജറ്റിലെ കണക്ക് പാളും
12:59 AM Nov 12, 2017 | Deepika.com