ന്യൂഡൽഹി: ജഡ്ജിമാർ ഉൾപ്പെട്ട മെഡിക്കൽ കോഴക്കേസ് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കും. ബെഞ്ചിന്റെ രൂപീകരണത്തെച്ചൊല്ലി കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ച കേസ് പരിഗണിക്കുന്ന ബെഞ്ചിൽ മുതിർന്ന ജഡ്ജിമാരാരും ഉൾപ്പെട്ടില്ല. ആരോപണവിധേയനായ ചീഫ്ജസ്റ്റീസോ അഞ്ചംഗ സുപ്രീംകോടതി കൊളീജിയത്തിൽപെട്ട മുതിർന്ന മറ്റു ജഡ്ജിമാരും ബെഞ്ചിലില്ല.
ജസ്റ്റീസ് അരുണ്‍മിശ്ര നേതൃത്വം നൽകുന്ന ബെഞ്ചിൽ ജഡ്ജിമാരായ ആർ.കെ അഗർവാളും ഖാൻവിൽക്കറും അംഗങ്ങളാണ്. കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടതുമില്ല. കേസ് നാളെ ഉച്ചകഴിഞ്ഞാകും പുതിയ ബെഞ്ച് പരിഗണിക്കുക. മൂന്നംഗ ബെഞ്ചിനു നേതൃത്വം നൽകുന്ന ആർ.കെ. അഗർവാൾ സുപ്രീംകോടതിയിലെ 25 ജഡ്ജിമാരിൽ സീനിയോറിറ്റിയിൽ എട്ടാമനാണ്. അരുണ്‍മിശ്രയുടെ സ്ഥാനം പത്തും ഖാൻവിൽക്കറുടേതു പതിനേഴാമതുമാണ്.
ലക്നോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു കീഴിലുള്ള മെഡിക്കൽ കോളജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണമാണ് കേസിനാധാരം. മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയ്സ്വാളും നൽകിയ ഹർജിയാണ് ഇതുമായി ബന്ധപ്പെട്ട് നിലവിൽ സുപ്രീംകോടതി മുന്‍പാകെയുള്ള കേസ്.
ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ട ജസ്റ്റീസ് ചെലമേശ്വർ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വ്യാഴാഴ്ചത്തെ ഉത്തരവ് അസാധാരണ നടപടിയിലൂടെ വെള്ളിയാഴ്ച വൈകുന്നേരം ചീഫ്ജസ്റ്റീസിന്റെ നേതൃത്വത്തിൽ ചേർന്ന ബെഞ്ച് റദ്ദാക്കിയതാണ് സുപ്രീം കോടതിയെ നാണക്കേടിലേക്കും പ്രതിസന്ധിയിലേക്കും വലിച്ചിഴയ്ക്കുംവിധത്തിലുള്ള നാടകീയ രംഗങ്ങൾക്കു കാരണമായത്. തന്റെ ഭാഗം കേൾക്കാതെയാണ് ചീഫ്ജസ്റ്റീസിന്റെ നടപടിയെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷണ് ഇറങ്ങിപ്പോവുകയുംചെയ്യുകയുണ്ടായി.
ഒരു കേസ് ഏതു ബെഞ്ച് കേൾക്കണമെന്നു തീരുമാനിക്കുന്നതു കോടതിയുടെ മേധാവിയായ ചീഫ് ജസ്റ്റീസാണെന്നു വ്യക്തമാക്കിയാണ് ചീഫ്ജസ്റ്റീസ് രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയത്. ദീപക് മിശ്ര കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് കേരളാ ഹൈക്കോടതി മുൻ ചീഫ്ജസ്റ്റീസ് കൂടിയായ ചെലമേശ്വർ.
മെഡിക്കൽ കോഴക്കേസ് : സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്
12:41 AM Nov 12, 2017 | Deepika.com