ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ തിങ്കളാഴ്ച മുതൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നു കേജരിവാൾ സർക്കാർ. വനിതകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇളവു നൽകാതെ വാഹന നിയന്ത്രണം നടപ്പാക്കിയാൽ മതിയെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടതിനു പിന്നാലെയാണു മുഖ്യമന്ത്രി കേജരിവാൾ വാഹന നിയന്ത്രണം ഉടനടി നടപ്പാക്കുന്നില്ലെന്ന് തീരുമാനിച്ചത്. തിങ്കളാഴ്ച ഹരിത ട്രൈബ്യൂണലിൽ സർക്കാർ പുതിയ ഹർജി നൽകും.മോശം കാലാവസ്ഥയെത്തുടർന്ന് ഡൽഹിയിൽ ഇന്നലെയും ട്രെയിൻ, വിമാന ഗതാഗതങ്ങൾ വൈകി. അന്തരീക്ഷം വ്യക്തമല്ലാത്തതിനാൽ യുണൈറ്റഡ് എയർലൈൻസ് ഇന്നലെ ന്യൂയോർക്ക്-ഡൽഹി വിമാനം റദ്ദാക്കി.
വനിതകൾക്ക് ഇളവു നൽകാതെ വാഹന നിയന്ത്രണ പദ്ധതി നടപ്പാക്കാനാകില്ലെന്ന് ഗതാ ഗതമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. 60 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങൾ ഡൽഹിയിലുണ്ട്. വനിതകളുടെ സുരക്ഷയെ കരുതിയാണു സർക്കാർ വാഹന നിയന്ത്രണങ്ങളിൽ ഇളവു നൽകിയത്.
ഡൽഹിയിൽ മുന്പും അന്തരീക്ഷ മലിനീകരണം രൂക്ഷമായപ്പോൾ എന്തുകൊണ്ടു വാഹന നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നു ഹരിത ട്രൈബ്യൂണൽ ചോദിച്ചു. വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ഡൽഹി ലഫ്. ഗവർണർ ഒപ്പു വച്ചിട്ടുണ്ടോ എന്നും ആരാഞ്ഞു. അതിനിടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് തങ്ങൾ സർക്കാരിനു വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഓർമിപ്പിച്ചു. എന്നാൽ, ഡൽഹി സർക്കാർ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ഡൽഹിയിൽ അടുത്ത രണ്ടു ദിവസത്തിനകം മഴ പെയ്യുമെന്നും അന്തരീക്ഷം സാധാരണ നിലയിലെത്തുമെന്നുമാണു മലിനീകരണ നിയന്ത്രണ ബോർഡ് ഹരിത ട്രൈബ്യൂണലിൽ നല്കിയ റിപ്പോർട്ട്്. മലിനീകരണത്തിന്റെ തോതായ പിഎം ടെൻ നൂറിൽ കുറഞ്ഞ ഒരു വലിയ നഗരത്തിന്റെ പേര് പരാമർശിക്കാമോ എന്നായിരുന്നു കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ട്രൈബ്യൂണലിന്റെ ചോദ്യം.
വാഹന നിയന്ത്രണം കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്നുറപ്പാണോ എന്നും ട്രൈബ്യൂണൽ ആരാഞ്ഞു. പ്രധാന നിരത്തുകളിൽ പത്തു വർഷത്തിനു മേൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും പതിനഞ്ചു വർഷത്തിനു മേൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ട്രാഫിക് പോലീസിനോട് ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. പല സർക്കാർ വകുപ്പുകളുടെയും നിസഹകരണമാണ് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. പാർക്കിംഗ് ഫീസ് ഇരട്ടിയാക്കിയത് അതിന്റെ നടത്തിപ്പുകാർക്കു മാത്രം ലാഭമുണ്ടാക്കിയെന്നാണ് ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചത്.
കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ടിൽ ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അന്തരീക്ഷ മലിനീകരണം നടത്തുന്നതെന്നു വ്യക്തമാക്കുന്നു. തുടർന്നാണ് ഇളവുകളില്ലാതെ വാഹന നിയന്ത്രണം ഏർപ്പെടുത്താൻ ഡൽഹി സർക്കാരിനോട് ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടത്. സിഎൻജി വാഹനങ്ങൾക്കും ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾക്കും ഇളവു നൽകിയാൽ മതിയെന്നായിരുന്നു നിർദേശം. തുടർന്നു വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചു.
സെബി മാത്യു
ഡൽഹിയിൽ വാഹന നിയന്ത്രണമില്ല
12:41 AM Nov 12, 2017 | Deepika.com