ന്യൂഡൽഹി: ആറ് സ്വാശ്രയ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിൽ കേരളാ ആരോഗ്യ സർവകലാശാലയ്ക്ക് സുപ്രീംകോടതി 20,000 രൂപ പിഴശിക്ഷ വിധിച്ചു. നിയമനടപടികൾ ദുരുപയോഗംചെയ്തതിനാണ് പിഴശിക്ഷ. ജസ്റ്റീസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പിഴസംഖ്യയായ 20,000 രൂപ രണ്ടാഴ്ചയ്ക്കകം സുപ്രീം കോടതി ലീഗൽ സർവീസസ് സമിതിക്കു കൈമാറാനും രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ അനാവശ്യ ഹർജി സമർപ്പിച്ചതിന് ആരോഗ്യ സർവകലാശാലയെ സുപ്രീംകോടതി വിമർശിക്കുകയുംചെയ്തു. ഇതിനു പിന്നാലെയാണ് കോടതിയുടെ സമയം പാഴാക്കിയതിന് പിഴയടക്കണമെന്ന് രണ്ടംഗ ബെഞ്ച് ഉത്തരവിട്ടത്.
വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആറു കോളജുകൾക്ക് അംഗീകാരം നിഷേധിച്ചത്. ഇതിൽ മതിയായ രോഗികൾ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി അംഗീകാരം തടഞ്ഞുവച്ച ഗുരു എഡ്യുക്കേഷൻ ട്രസ്റ്റിനു കീഴിലുള്ള മൂന്ന് നഴ്സിംഗ് കോളജുകൾ ആരോഗ്യസർവകലാശാലയുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെട്ടെന്നൊരുദിവസം നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരുസ്ഥാപനത്തിന് അംഗീകാരം നിഷേധിക്കാനാവില്ലെന്ന ഗുരു എഡ്യുക്കേഷൻ ട്രസ്റ്റിന്റെ വാദം മുഖവിലക്കെടുത്ത ഹൈക്കോടതി ഒരിക്കലൂടെ പരിശോധന നടത്താനും സ്ഥാപനങ്ങളിലെ ഇതുവരെയുള്ള രേഖകൾ അവലോകനം ചെയ്യാനും ഉത്തരവിട്ടു. എന്നാൽ, ഈ മാസം 15നകം പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനു മുന്പ് ഒരിക്കലൂടെ പരിശോധന നടത്തി രേഖകൾ അവലോകനം ചെയ്യാൻ സമയമില്ലെന്നും ചൂണ്ടിക്കാട്ടി ആരോഗ്യ സർവകലാശാല സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സർവകലാശാല ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്കായി സാവകാശം നൽകിയാൽ മാനേജ്മെന്റുകൾക്ക് വ്യാജരേഖകൾ നിർമിക്കാൻ അവസരം ലഭിക്കുമെന്നും സർവകാശാല വാദിച്ചു. എന്നാൽ ഈ വാദത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് നരിമാന്റെ ബെഞ്ച് ആരോഗ്യസർവകലാശാലയുടെ ഹർജി പിഴവിധിച്ചു തള്ളുകയായിരുന്നു.
ആരോഗ്യസർവകലാശാലയ്ക്ക് 20,000 രൂപ പിഴ
12:41 AM Nov 12, 2017 | Deepika.com