ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരതിന്റെ പോരായ്മകൾ എടുത്തുപറഞ്ഞ് രൂക്ഷമായ ഭാഷയിൽ യുഎന്നിന്റെ വിമർശനം. ശാരീരികവും മാനുഷികവുമായ ഘടകങ്ങൾകൂടി പരിഗണിക്കുന്ന മനുഷ്യത്വപരമായ സമീപനത്തിന്റെ അഭാവം പദ്ധതിക്കുണ്ടെന്നാണു കുടിവെള്ളം, ശുചീകരണം എന്നീ വിഷയങ്ങൾക്കായുള്ള യുഎൻ പ്രതിനിധിയുടെ വിമർശനം.
ശൗചാലയങ്ങൾ നിർമിക്കുന്നതിൽ ഊന്നൽ നൽകുന്നതിലൂടെ സുരക്ഷിതമായ കുടിവെള്ളവിതരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ മറന്നുപോകുന്നുവെന്ന് യുഎൻ പ്രതിനിധി ലിയോ ഹെല്ലർ കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ചകളിൽ നിരവധി ഗ്രാമങ്ങളിലും ചേരികളിലും പുനരധിവാസ കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിലും ചേരികളിലും ഒട്ടനവധി ആളുകളാണ് താമസിക്കുന്നത്. അവരുടെ പ്രശ്നങ്ങളോടു മനുഷ്യത്വപരമായ രീതിയിൽ പ്രതികരിക്കണം.യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ ഹൈക്കമ്മീഷണർ ഇതുസംബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയും അദ്ദേഹം മാധ്യമങ്ങൾക്കു നൽകി. മഹാത്മാഗാന്ധിയുടെ കണ്ണടയുടെ ചിത്രം ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന സ്വച്ഛ് ഭാരതിന്റെ പ്രചാരണ നോട്ടീസാണ് എല്ലായിടത്തും.
പദ്ധതി മൂന്നാംവർഷത്തിലേക്കു കടക്കുന്ന ഈ വേളയിൽ കൂടുതൽ മനുഷ്യത്വപരമായ കണ്ണാടിയിലൂടെ പ്രശ്നങ്ങളെ നോക്കിക്കാണാനുള്ള ശ്രമമാണ് നടത്തേണ്ടത്- അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വച്ഛ്ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് യുഎൻ പ്രതിനിധി ഉയർത്തിയ വിമർശനത്തിനു കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകി. രാഷ്ട്രപിതാവിന്റെ ആശയങ്ങൾക്കു നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മനുഷ്യാവകാശങ്ങൾക്കായി ഏറ്റവും ശക്തമായിവാദിച്ചിരുന്നയാളാണു മഹാത്മാഗാന്ധിയെന്ന് ലോകത്തിന് അറിയാമെന്നും മറുപടിയിൽ പറയുന്നു.
രണ്ടാഴ്ചത്തെ ഇന്ത്യാ സന്ദർശനം ഹെല്ലർ ഇന്നലെയാണു പൂർത്തിയാക്കിയത്. ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ അദ്ദേഹം കോൽക്കത്തയിലും ഇംഫാലിലും ലക്നോയിലും മുംബൈയിലും സന്ദർശനം നടത്തുകയും ചെയ്തു.
സ്വച്ഛ് ഭാരതിനു മാനുഷികമുഖം നല്കണം: യുഎൻ
12:49 AM Nov 11, 2017 | Deepika.com