ന്യൂഡൽഹി: ഡൽഹി ജഹവർലാൽ നെഹ്റു സർവകലാശാലയിൽ ബിരിയാണി വച്ചു സമരം നടത്തിയവർക്ക് ആറായിരം മുതൽ പതിനായിരം രൂപ വരെ പിഴ ഇട്ടതിനു പിന്നാലെ ബീഫ് വിവാദവും. കഴിഞ്ഞ ജൂണിലാണ് ജെഎൻയു കാന്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിൽ വിദ്യാർഥികൾ ബിരിയാണി വച്ചു കഴിച്ചത്. വിദ്യാർഥികൾ പാകം ചെയ്തു കഴിച്ചത് ബീഫ് ബിരിയാണി ആണെന്ന പ്രചരണമാണ് എബിവിപി നടത്തിയത്.
സമരം നടത്തിയതു സത്യമാണെന്നും ബീഫ് ബിരിയാണി ഉണ്ടാക്കി കഴിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്നും സമരക്കാരുടെ പ്രതിനിധിയായ ശതരൂപ ചക്രവർത്തി പറയുന്നു.
ജൂണ്27 ന് അമീർ മാലിക് എന്ന വിദ്യാർഥി സ്റ്റെയർകേസിനു സമീപം വച്ചു ബിരിയാണി ഉണ്ടാക്കിയെന്നാണ് ആരോപണം. സർവകലാശാലാ അച്ചടക്ക വിഭാഗം നടത്തിയ അന്വേഷണത്തിൽ ബിരിയാണി വച്ചു വിതരണം ചെയ്തു കഴിച്ചതായി കണ്ടെത്തി. നവംബർ എട്ടിനു നൽകിയ നോട്ടീസ് പ്രകാരം പത്തു ദിവസത്തിനകം ആറായിരം രൂപ പിഴയടയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അധികൃതരുടെ നിഷേധാത്മക നടപടികൾക്കെതിരേ എസ്എഫ് ഐയുടെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. പ്ലക്കാർഡുകളുമായി രാത്രിയിലായിരുന്നു സമരം നടത്തിയത്. വ്യാജ പ്രചാരണത്തിന്റെ ഭാഗമായാണ് സർവകലാശാല പിഴ ചുമത്തിയത്. എന്ന വ്യാജ പ്രചാരണം നടത്തി വർഗീയത സൃഷ്ടിക്കാനാണ് എബിവിപി ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിൽ ബിരിയാണി പാകം ചെയ്തു കഴിച്ചു എന്നത് ഗുരുതരമായ തെറ്റാണെന്നും 6000 രൂപ പിഴ ചുമത്തുകയാണെന്നും ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശന നടപടികളുണ്ടാകുമെന്നുമാണ് സർവകലാശാലയുടെ നോട്ടീസിൽ പറയുന്നത്.
ശതരൂപയ്ക്ക് 10000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ, ഇതിനെ ബീഫ് ബിരിയാണിയെന്ന് വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ് എബിവിപിയെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
ജെഎൻയുവിൽ ബിരിയാണി വിവാദം: വിദ്യാർഥികൾക്കു വൻ പിഴ
12:28 AM Nov 11, 2017 | Deepika.com