ന്യൂഡൽഹി: മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട അഴിമതി കേസ് തീർപ്പാക്കുന്നതിനായി കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവം സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.
മെഡിക്കൽ കോളജ് അഴിമതിയുമായി ബന്ധപ്പെട്ട് ഒഡീഷ ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി അറസ്റ്റിലായ സംഭവത്തിലാണ് ജസ്റ്റീസ് ജെ. ചെലമേശ്വർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ജഡ്ജിയെ അറസ്റ്റ് ചെയ്ത സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ലക്നോയിലുള്ള പ്രസാദ് എഡ്യുക്കേഷൻ ട്രസ്റ്റിനു മെഡിക്കൽ കൗണ്സിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതിയിൽ നിന്നു നീക്കുന്നതിനായി ഇടപെടാമെന്ന് ഉറപ്പ് നൽകി ജസ്റ്റീസ് ഇസ്രത്ത് മസ്രൂർ ഖുദേശി കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിബിഐ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്ന കേസിൽ അനുകൂലമായി വിധി സന്പാദിക്കാമെന്നു വിരമിച്ച ഹൈക്കോടതി ജഡ്ജി ഉറപ്പ് നൽകിയത് അന്വേഷിക്കേണ്ടതാണെന്നും അഴിമതി ആരോപണങ്ങൾ സുപ്രീം കോടതിക്കു മേൽ വരെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകയായ കാമിനി ജയ്സ്വാളാണ് ഹർജി നൽകിയത്. ഇന്നലെ രാവിലെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയുടെ ആവശ്യം അംഗീകരിച്ച ജസ്റ്റീസ് ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് ഇന്നലെ ത്തന്നെ ഹർജി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് ഉച്ചയ്ക്ക് 12.45നാണ് കേസ് പരിഗണിച്ചത്. സുപ്രീം കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്ന കേസിൽ കൈക്കൂലി നൽകിയത് കോടതിയിലെ ഏതോ ഉന്നത ഉദ്യോഗസ്ഥനെ ലക്ഷ്യമാക്കിയാണെന്നും ഇത്തരം ആരോപണങ്ങൾ ജുഡീഷറിയിലുള്ളവരെയാകെ സംശയത്തിലാക്കിയിരിക്കുകയാണെന്നും ദുഷ്യന്ത് ദവെ വാദിച്ചു.
കേസുമായി ബന്ധപ്പെട്ട് സിബിഐ പിടിച്ചെടുത്ത രേഖകളിൽ സുപ്രീം കോടതിയുമായി ബന്ധപ്പെട്ടവയുണ്ടെന്ന ദുഷ്യന്ത് ദവെയുടെ വാദം അംഗീകരിച്ച കോടതി, സിബിഐയിൽ നിന്നു ഈ രേഖകൾ ഏറ്റെടുക്കാനും രജിസ്ട്രാർക്കു നിർദേശം നൽകി. തുടർന്നുള്ള നടപടികൾ ഏതു രീതിയിൽ വേണമെന്ന കാര്യം അഞ്ചംഗ ബെഞ്ച് പരിഗണിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു.
മതിയായ അടിസ്ഥാന സൗകര്യമില്ലാത്തതും എംസിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 46 മെഡിക്കൽ കോളജുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇതിനെതിരേയുള്ള കേസിൽ സുപ്രീം കോടതിയിൽ നിന്നു അനുകൂലമായി വിധി ലഭ്യമാക്കി നൽകാമെന്നാണ് വിരമിച്ച ജഡ്ജി ഉറപ്പ് നൽകിയിരുന്നത്. മെഡിക്കൽ കോളജുകളുടെ അംഗീകാരത്തിനായി വഴിവിട്ട പ്രവർത്തനങ്ങൾ നടക്കുന്നെന്ന നിരവധി പരാതികൾ പരിശോധിച്ച് സുപ്രീം കോടതിയും അലഹാബാദ് ഹൈക്കോടതിയും സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളജ് അംഗീകാരത്തിനായി ഹവാല ഇടപാടുകൾ നടക്കുന്നതും വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ ഇടപാടുകളും സിബിഐ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ റെയ്ഡിൽ ജസ്റ്റീസ് ഇസ്രത്ത് മസ്രൂർ ഖുദേശിയെ കൂടാതെ മെഡിക്കൽ കോളജ് ഉടമകളായ ബി.പി. യാദവ്, പലാഷ് യാദവ്, ഇടനിലക്കാരായ ബിശ്വനാഥ് അഗ്രവാലാ, ഹവാല ഇടപാടുകാരൻ രാംദേവ് സരസ്വത് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ജഡ്ജിക്കു നൽകുന്നതിനായി ഹാവാല ഇടപാടുകാരൻ കൊണ്ടുവന്ന ഒരു കോടി അടക്കം രണ്ട് കോടി രൂപയും നിരവധി രേഖകളും സിബിഐ കണ്ടെടുത്തിരുന്നു.
മെഡിക്കൽ കോളജിനു കോഴ: കേസ് ഭരണഘടനാ ബെഞ്ചിന്
12:17 AM Nov 10, 2017 | Deepika.com