ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ അടക്കമുള്ള ജീവനക്കാരുടെ കുറഞ്ഞ വേതനം വർധിപ്പിച്ചതിനെതിരേ ആശുപത്രി ഉടമകൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കാൻ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നിയോഗിച്ച സമിതിയുടെ സാധുത ചോദ്യം ചെയ്താണ് ആശുപത്രി ഉടമകൾ ഹർജി നൽകിയത്. കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതു സ്റ്റേ ചെയ്തതും കോടതി നീക്കി. ഇതോടെ കമ്മിറ്റിയുടെ വേതന പരിഷ്കരണ ശിപാർശയിൽ തുടർ നടപടികളുമായി മുന്നോട്ടു പോകാം.
മിനിമം വേതനം നിശ്ചയിക്കുന്നതിനായി നിയോഗിച്ച സമിതിയിൽ തങ്ങളുടെ പ്രതിനിധികളുണ്ടായിരുന്നില്ലെന്നും ജീവനക്കാർ തന്നെയാണ് ഉടമകളുടെ പ്രതിനിധികളായി പങ്കെടുത്തതെന്നുമായിരുന്നു സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ വാദിച്ചത്.
എന്നാൽ, തൊഴിലുടമയുടെയും തൊഴിലാളികളുടെയും പ്രതിനിധികളായി 13 പേർ വീതം സമിതിയിലുണ്ടെന്ന് ജസ്റ്റീസുമാരായ എ.കെ. അഗർവാൾ, എ.എം. സപ്രെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഉടമകളുടെ പ്രതിനിധികളായി പങ്കെടുത്തവർ എച്ച്.ആർ. വകുപ്പ് മേധാവികളാണ്. അവർക്ക് ഉടമകളുടെയും തൊഴിലാളികളുടെയും വിഷയങ്ങൾ വ്യക്തമായി അറിവുള്ളവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കമ്മിറ്റിയുണ്ടാക്കിയതിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
തൊഴിലുടമകളുടെ പ്രതിനിധികളായി ജീവനക്കാരും വരാമെന്ന് സംസ്ഥാന സർക്കാരും വാദിച്ചു. കമ്മിറ്റിയിലേക്ക് അംഗങ്ങളെ നിശ്ചയിക്കാൻ സർക്കാരിന് വിവേചനാധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയത്. ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയും ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 19നാണ് വിവിധ തരം ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേതനം വർധിപ്പിച്ചുകൊണ്ടുള്ള ശിപാർശ കമ്മിറ്റി സർക്കാരിനു നൽകിയത്.
നഴ്സുമാരുടെ കുറഞ്ഞ വേതനം: ആശുപത്രി ഉടമകളുടെ ഹർജി തള്ളി
12:17 AM Nov 10, 2017 | Deepika.com