ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയാറാക്കുംമുന്പ് വോട്ടർമാരുമായി ആശയവിനിമയം നടത്താനൊരുങ്ങി കോൺഗ്രസ്. ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ അമരക്കാരനായ സാം പിത്രോഡയെ ഇതിനായി കോൺഗ്രസ് നിയോഗിച്ചുകഴിഞ്ഞു. ഗുജറാത്തിലെത്തിയ പിത്രോഡ വരും ദിവസങ്ങളിൽ അഞ്ച് നഗരങ്ങളിൽ ജനങ്ങളുമായി ആശയവിനിമയം നടത്തും. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞശേഷം വികസനലക്ഷ്യങ്ങളിലൂന്നിയ പ്രകടനപത്രിക തയാറാക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട-ഇടത്തരം വ്യവസായം എന്നിവയുടെ വളർച്ചയ്ക്കുതകുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളായിരിക്കും പ്രകടനപത്രികയിൽ ഉൾപ്പെടുത്തുക എന്നു പിത്രോഡ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു ആശയവിനിമയം. ഈയാഴ്ച വഡോദര, അഹമ്മദാബാദ്, രാജ്കോട്ട്, ജാംനഗർ, സൂറത്ത് എന്നിവിടങ്ങളിൽ പിത്രോഡ സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ നേതാക്കളുമായി ആലോചിച്ച് കൂട്ടായ തീരുമാനങ്ങളാകും കൈക്കൊള്ളുകയെന്നും രാജീവ് ഗാന്ധിയുടെ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുള്ള പിത്രോഡ പറഞ്ഞു. വികസനത്തിന്റെ പുതിയ മാതൃക സമ്മാനിക്കാൻ ഗുജറാത്തിനാകും, ഗുജറാത്തിനു മാത്രമല്ല ഇന്ത്യക്ക് ആകമാനം ഇത്തരമൊരു സംസ്കാരം അനിവാര്യമാണ്. ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ എന്താണെന്നു പഠിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ അടുത്തമാസം 9, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ്. അടുത്തമാസം 19നു വോട്ടെണ്ണും.
ജനവികാരം മനസിലാക്കി കോൺഗ്രസിന്റെ പ്രകടനപത്രിക; സാം പിത്രോഡ ഗുജറാത്തിൽ
12:17 AM Nov 10, 2017 | Deepika.com