ന്യൂഡൽഹി: തൃശൂർ പാന്പാടി നെഹ്റു കോളജിൽ ജിഷ്ണു പ്രണോയി മരിച്ച സംഭവത്തിലെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നു സിബിഐ. ജോലിഭാരം ഏറെയുള്ളതിനാൽ കേസ് കേരള പോലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, വ്യക്തമായ മറുപടി തിങ്കളാഴ്ചയ്ക്കകം നൽകാൻ നിർദേശിച്ച കോടതി, കേസ് ബുധനാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.
കേസ് സിബിഐക്കു കൈമാറിക്കൊണ്ട് ജൂണ് 15ന് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. അതിനു ശേഷം ഇതുസംബന്ധിച്ച് ആശയവിനിമയമുണ്ടായിട്ടുണ്ട്. എന്നിട്ടും കേസ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് മറുപടി നൽകാൻ സിബിഐ വൈകുന്നതെന്താണെന്ന് ജസ്റ്റീസുമാരായ എൻ.വി. രമണ, അമിതവ റോയി എന്നിവരുടെ ബെഞ്ച് ചോദിച്ചു. നവംബർ മൂന്നിന് കേസ് പരിഗണിക്കവെ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമറിയിക്കണമെന്നു സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
കേസ് കൈമാറിയതുമായി ബന്ധപ്പെട്ടുള്ള സർക്കാർ വിജ്ഞാപനം ലഭിച്ചില്ല എന്നുകാണിച്ചാണ് കഴിഞ്ഞ തവണ സിബിഐ ഒഴിഞ്ഞുമാറിയത്. വ്യക്തമായ തീരുമാനമെടുത്തില്ലെങ്കിൽ സ്വന്തം നിലയ്ക്ക് കോടതി ഉത്തരവിടുമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ജിഷ്ണു പ്രണോയ്, ഷഹീർ ഷൗക്കത്തലി കേസുകളിൽ പ്രതികളായ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് ഉൾപ്പെടെ മൂന്ന് പേർക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് കോടതി പരിശോധിക്കുന്നത്.
ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കിലും കൃഷ്ണദാസിനോട് കോയന്പത്തൂരിൽ തന്നെ തുടരാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ജിഷ്ണു പ്രണോയിയുടെ കേസ് ഏറ്റെടുക്കാനാവില്ല: സിബിഐ
12:17 AM Nov 10, 2017 | Deepika.com