ചെന്നൈ: തമിഴ് നടൻ വിജയിയുടെ ദീപാവലി റിലീസ് ‘മെർസലി’നെതിരേ ബിജെപി. നടന്റെ കഥാപാത്രം ചരക്കുസേവന നികുതി(ജിഎസ്ടി)ക്കും നോട്ട് നിരോധനത്തിനും എതിരേ സംസാരിക്കുന്നതാണ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽനിന്ന് ഇവ നീക്കംചെയ്യാൻ പാർട്ടി ഭീഷണിപ്പെടുത്തി.
അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് മൂന്നു വേഷത്തിലാണെത്തുന്നത്. ഇതിലൊരു കഥാപാത്രമാണ് വിവാദപരാമർശങ്ങൾ നടത്തുന്നത്. നോട്ട് നിരോധനത്തെ വിമർശിക്കുക യും ജിഎസ്ടിയെ ചോദ്യം ചെയ്യുകയും സിംഗപ്പൂരിൽ ഇത്രയും നികുതിയില്ലെന്നു പറയുകയും ചെയ്യുന്നതാണു കഥാപാത്രം. മദ്യം ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തതിനെതിരേയും പരാമർശമുണ്ട്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുന്നോടിയായാണ് വിജയ് കേന്ദ്രത്തിനെതിരേ സിനിമയിൽ സംസാരിക്കുന്നതെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ ആരോപിച്ചു.
വ്യക്തമായധാരണയില്ലാതെയാണ് സംവിധായകൻ ഈ രംഗങ്ങൾ ചേർത്തതെന്നു ബിജെപി നേതാവുകൂടിയായ നടൻ എസ്.വി. ശേഖർ ആരോപിച്ചു. രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിക്കുന്ന അഭിനേതാക്കൾ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയുടെ സ്ഥിതിയും പഠിച്ചിട്ടു വേണം സിനിമയിലൂടെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് ചിത്രം മെർസലിനെതിരേ കോടതിയിൽ പോകുമെന്നു ബിജെപി
12:49 AM Oct 20, 2017 | Deepika.com