ന്യൂഡൽഹി: പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ-റഷ്യ മെഗാ സൈനികാഭ്യാസത്തിന് ഇന്നു റഷ്യയിൽ തുടക്കമാകും. ഇരു രാജ്യങ്ങളുടെയും കര-നാവിക-വ്യോമ വിഭാഗങ്ങൾ അഭ്യാസത്തിൽ പങ്കെടുക്കുമെന്നതാണു പ്രധാന പ്രത്യേകത. ഇത്തരത്തിൽ സംയുക്ത സൈനികാഭ്യാസം ഇതാദ്യമാണ്.
‘ഇന്ദ്ര 2017’ എന്ന പേരിലുള്ള അഭ്യാസം ഇരു രാജ്യങ്ങളുടെയും പരസ്പര സഹവർത്തിത്തം വർധിപ്പിക്കാനുദ്ദേശിച്ചാണ്. വർധിച്ചുവരുന്ന പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കാനുദ്ദേശിച്ചുകൂടിയാണ് അഭ്യാസമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ മൂന്ന് സൈനിക വിഭാഗങ്ങളും ഒന്നിച്ചുള്ള പരിശീലനത്തിൽ ഇന്ത്യ ഏർപ്പെടുന്നത് ആദ്യമായാണെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സത്പുര, ഐഎൻഎസ് കഡ്മാത് എന്നിവ വ്ലാഡിവോസ്തോക് തുറമുഖത്ത് ഇന്നലെ എത്തി. ഇന്ത്യൻ വ്യോമസേന, കരസേന വിഭാഗങ്ങളും റഷ്യയിൽ എത്തിയിരുന്നു. റഷ്യൻ സേന മികച്ച സ്വീകരണമാണ് ഇന്ത്യൻ സൈനിക വിഭാഗങ്ങൾക്ക് ഒരുക്കിയത്.
ഇന്ദ്ര 2017 റഷ്യയിലെ 249-ാം കംബയിൻഡ് ആർമി റേഞ്ച് സെർജീവിസ്കിയിലും വ്ലാഡിവോസ്ടോകിനു സമീപമുള്ള ജപ്പാൻ കടലിലുമായാണ് നടക്കുക. 350 സൈനികർ, 80 വ്യോമസേനാംഗങ്ങൾ, രണ്ട് ഐഎൽ 76 വിമാനം, രണ്ട് യുദ്ധക്കപ്പൽ എന്നിവയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അഭ്യാസത്തിൽ പങ്കെടുക്കുക. റഷ്യയുടെ ഫിഫ്ത്ത് ആർമിയിലെ ആയിരം സൈനികരും പസഫിക് നാവിക സേനയിൽനിന്നുള്ള തീരസംരക്ഷണ സേനയും നാവികരും കിഴക്കൻ സൈനിക കേന്ദ്രത്തിൽനിന്നുള്ള വ്യോമസേനാംഗങ്ങളും പങ്കെടുക്കും.
ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസം ‘ഇന്ദ്ര-2017’ ഇന്നു മുതൽ
12:49 AM Oct 20, 2017 | Deepika.com