ശ്രീനഗർ: അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കൊപ്പം അപ്രതീക്ഷിതമായി ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കണ്ടെത്തി. കാഷ്മീരിൽ നിയന്ത്രണരേഖയിലെ ഗുറെസ് മേഖലയിലാണ് ഇന്നലെ മുന്നറിയിപ്പൊന്നുമില്ലാതെ പ്രധാനമന്ത്രി എത്തിയത്. സൈനികരുടെ ത്യാഗസന്നദ്ധതയെ പുകഴ്ത്തിയ പ്രധാനമന്ത്രി, സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന സന്തോഷമാണു ലഭിക്കുന്നതെന്നും പറഞ്ഞു.
ഇന്നലെ രാവിലെ ഗുറെസിലെത്തിയ പ്രധാനമന്ത്രി കരസേനയുടെയും അതിർത്തിസംരക്ഷണസേനയുടെയും ജവാന്മാർക്കൊപ്പം ചേരുകയായിരുന്നു. പാക് അധിനിവേശ കാഷ്മീനു വിളിപ്പാടകലെയുള്ള സ്ഥലത്ത് രണ്ടു മണിക്കൂറോളം പ്രധാനമന്ത്രി ചിലവഴിച്ചു. കരസേനാ തലവൻ ജനറൽ ബി.എസ്. റാവത്ത് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കൊപ്പം ചേർന്നു. മധുരപലഹാരങ്ങളും ആശംസകളുമായാണ് ആഘോഷങ്ങളിലേക്കു സൈനികരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തത്. സൈനികർ തനിക്കു സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനത്തോടെയാണ് മോദി ആഘോഷങ്ങൾക്കു സേനാംഗങ്ങളെ ക്ഷണിച്ചത്.
തുടർച്ചയായ നാലാം വർഷമാണ് അതിർത്തി സംരക്ഷിക്കുന്ന സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. 2014ൽ സിയാചിനിലെ സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി. 27 വർഷത്തിനിടെ ഒട്ടേറെത്തവണ നുഴഞ്ഞുകയറ്റ ശ്രമങ്ങളും വെടിനിർത്തൽ കരാർ ലംഘനങ്ങളും നടന്നിട്ടുള്ള സ്ഥലമാണു ഗുറെസ്.
സൈനികർക്കൊപ്പം ചെലവഴിച്ച നിമിഷങ്ങൾ തന്നെ സംബന്ധിച്ച് ഏറെ ഉൗർജദായകമായിരുന്നുവെന്ന് മോദി പിന്നീടു ട്വിറ്ററിൽ കുറിച്ചു. അതിർത്തിയിലെ പ്രതികൂല സാഹചര്യങ്ങളിൽ ശാന്തത കാത്തുസൂക്ഷിക്കാനും പ്രതിരോധ കഴിവുകൾ നിലനിർത്താനും യോഗ ദിനചര്യയുടെ ഭാഗമാക്കുന്നത് സഹായിക്കും. സൈനികസേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്നവർക്ക് അവിടെ യോഗാധ്യാപകരായി ശിഷ്ടകാലം ചെലവഴിക്കാമെന്ന് ഉപദേശിക്കാനും പ്രധാനമന്ത്രി മറന്നില്ല. സ്വന്തക്കാരിൽനിന്നകന്ന്, ജീവത്യാഗം ചെയ്തും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജോലിചെയ്യുന്ന എല്ലാ സൈനികരും ധീരതയുടെയും സമർപ്പണത്തിന്റെയും പ്രതീകങ്ങളാണ്. ഇത്തവണ ദീപാവലി നിങ്ങൾക്കൊപ്പം ആഘോഷിക്കാൻ എനിക്ക് അവസരം ലഭിച്ചു.
ഇത്തരം ആഘോഷാവസരങ്ങളിൽ അതിർത്തി സംരക്ഷിക്കുന്ന ധീരജവാന്മാരുടെ സാന്നിധ്യം രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരിൽ കൂടുതൽ ഉൗർജവും പുതുപ്രതീക്ഷയും നിറയ്ക്കുകയാണെന്നും സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
സൈനികർക്കൊപ്പം അതിർത്തിയിൽ ദീപാവലി ആഘോഷിച്ച് മോദി
12:49 AM Oct 20, 2017 | Deepika.com