ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപിക്കെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വിശാല സഖ്യത്തിനു നീക്കമാരംഭിച്ചു ജെഡി-യു നേതാവ് ഛോട്ടു വാസവ, പട്ടേൽ നേതാവ് ഹാർദിക് പട്ടേൽ, ഒബിസി വിഭാഗം നേതാവ് അൽപേഷ് ഠാക്കൂർ, ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി തുടങ്ങിയവർ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച ആരംഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ തിങ്കളാഴ്ച ഛോട്ടു വാസവയുമായി ചർച്ച നടത്തിയിരുന്നു. ഗുജറാത്തിന്റെ ചുമതലയുള്ള അശോക് ഗലോട്ട് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭരത് സോളങ്കി എന്നിവരുമായി ഉടൻ വാസവ സീറ്റു ചർച്ച നടത്തും. അഞ്ചു തവണ എംഎൽഎയായ വാസവ തെക്കൻ ഗുജറാത്തിൽ കാര്യമായ സ്വാധീനമുള്ള നേതാവാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിനായിരുന്നു വാസവ വോട്ട് ചെയ്തത്.
രാഹുൽഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തോടെ സഖ്യകാര്യത്തിൽ തീരുമാനമുണ്ടായേക്കും.
ഗുജറാത്തിൽ വിശാല സഖ്യത്തിനു കോണ്‍ഗ്രസ്
01:41 AM Oct 19, 2017 | Deepika.com