ന്യൂഡൽഹി: വൈ ദിസ് കൊലവെറി ഡാ, ബിജെപി അധ്യക്ഷൻ അമിതാഷായോടുള്ള കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പരിഹാസത്തിന്റെ പുതിയ പതിപ്പ് ഇങ്ങനെയായിരുന്നു. പഞ്ച് ഡയലോഗുകൾ കൊണ്ട് ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടത്തി വെട്ടിയിരിക്കുകയാണു രാഹുൽ.
അമിത് ഷായുടെ മകൻ ജയ് ഷായുടെ പേരിലുള്ള ആരോപണങ്ങളിൽ നിയമനടപടികൾക്കായി സർക്കാർ സഹായം നൽകിയതിനെ ചോദ്യംചെയ്താണ് രാഹുൽ ഗാന്ധിയുടെ ഏറ്റവും പുതിയ ട്വിറ്റർ പോസ്റ്റ്. ഷാ രാജകുമാരന് സർക്കാരിന്റെ നിയമ സഹായം, വൈ ദിസ് കൊലവെറി ഡാ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
വളരെ വൈകി ട്വിറ്ററിലേക്കെത്തിയ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. അതും സ്വന്തം പേരിലല്ല, ഓഫീസ് ഓഫ് ആർജി എന്നാണ് രാഹുലിന്റെ ട്വിറ്റർ അക്കൗണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി, ആർഎസ്എസ് നേതാക്കൾക്കെതിരേ കുറിക്കു കൊള്ളുന്ന ട്വിറ്റർ പോസ്റ്റുകളിലൂടെ സോഷ്യൽ മീഡിയയിലെ ശ്രദ്ധേയതാരമായി മാറിയിരിക്കുന്നു രാഹുൽ ഗാന്ധി.
ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരേ രാഹുൽ ഗാന്ധിയുടെ പഞ്ച് ട്വീറ്റുകളാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ റീ പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകൾ. മൂന്നു പ്രശസ്ത രാഷ്ട്രീയ വൈരികളുടെ ട്വീറ്റുകളാണ് ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെടുന്നത്. അതിൽ ഒന്നാമൻ രാഹുൽ ഗാന്ധി തന്നെ. മറ്റു രണ്ടുപേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരിവിന്ദ് കേജരിവാളുമാണ്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് കേജരിവാൾ.
47കാരനായ രാഹുൽ ഗാന്ധി വളരെ വൈകിയാണ് രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ വാക്പയറ്റ് കേന്ദ്രമായ ട്വിറ്ററിലെത്തിയത്. ഇപ്പോൾ സമയബന്ധിതമായി പ്രതികരിക്കുന്നതിലും ചൂടേറിയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിലും തങ്ങൾ അതീവ ജാഗ്രതയിലാണെന്നാണ് കഴിഞ്ഞ ജൂലൈ മുതൽ കോണ്ഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം മേധാവിയായ ദിവ്യ സ്പന്ദന പറഞ്ഞത്.
കഴിഞ്ഞ ജൂലൈക്കും സെപ്റ്റംബറിനും ഇടയിൽ പത്തു ലക്ഷം ഫോളോവേഴ്സാണു രാഹുലിന് ട്വിറ്ററിൽ ഉണ്ടായത്. പരിഹാസം കലർന്ന വിമർശനങ്ങളും കുറിക്കു കൊള്ളുന്ന മറുപടികളുമാണ് രാഹുലിനെ ഈ മേഖലയിൽ കൂടുതൽ സ്വീകാര്യനാക്കിയത്. കഴിഞ്ഞ ഒക്ടോബർ 15ന് പ്രധാനന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച രാഹുലിന്റെ ട്വീറ്റ് 19,700ലധികം തവണയാണു റീട്വീറ്റ് ചെയ്യപ്പെട്ടത്. മോദിജീ വേഗമാകട്ടെ, പ്രസിഡന്റ് ട്രംപിന് ഒരാലിംഗനം കൂടി വേണം എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രി മോദി അമേരിക്കയിൽ ചെന്ന് ആലിംഗനം ചെയ്തു പോന്നതിന് ശേഷമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാക്കിസ്ഥാന് അനുകൂലമായി സംസാരിച്ചത്. ഇതിനെ പരിഹസിച്ചായിരുന്നു കോണ്ഗ്രസ് ഉപാധ്യക്ഷന്റെ ട്വീറ്റ്.
2015ന്റെ ആദ്യപാദത്തിൽ റീ ട്വീറ്റുകളുടെ കാര്യത്തിൽ കേജരിവാളായിരുന്നു മുന്നിൽ. ഡൽഹി വിജയത്തിന് ശേഷം ഏതാണ്ട് 1,665 ആയിരുന്നു കേജരിവാളിന്റെ റീട്വീറ്റ് നിരക്ക്. അതേസമയം മോദിയുടെ റീട്വീറ്റുകൾ 1,342 ആയിരുന്നു.
2015 മേയിൽ ആദ്യമായി ട്വിറ്ററിൽ എത്തുന്പോൾ കേജരിവാളിനെ മറികടന്ന് മോദിയായിരുന്നു റീട്വീറ്റിൽ മുന്നിൽ. ഏതാനും മാസം കഴിഞ്ഞപ്പോൾ രാഹുൽ മുന്നേറിയെങ്കിലും മോദിയുടെ പിന്നിൽ തന്നെയായിരുന്നു സ്ഥാനം. സെപ്റ്റംബർ ആയതോടെ രാഹുലിന്റെ റീട്വീറ്റുകൾ 2,784 ആയി. അതേസമയം, മോദിക്കു 2,506ഉം കേജരിവാളിന് 1,722ഉം ആയിരുന്നു റിട്വീറ്റുകൾ. ഒക്ടോബർ ആയതോടെ രാഹുലിന്റെ റീട്വീറ്റ് നിരക്ക് 3,812 ആയി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ വർഷം നവംബറിൽ 4,074 റീട്വീറ്റുകൾ ഉണ്ടായിരുന്നു. നോട്ട് നിരോധനത്തിന്റെ സമയത്തായിരുന്നു ഈ വർധന. പിന്നീട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപി പക്ഷത്തേക്കു വന്നപ്പോൾ മോദിയുടെ റിട്വീറ്റ് നിരക്ക് 4,055 ആയിരുന്നു. ഹിന്ദിയുടെ ഉപയോഗവും തമാശ കലർന്ന വിമർശനങ്ങളുമാണ് ട്വിറ്ററിൽ രാഹുലിനെ കൂടുതൽ സ്വീകാര്യനാക്കുന്നതെന്നാണു വിലയിരുത്തൽ. എന്നാൽ, രാഹുൽ ഗാന്ധിയെക്കാൾ ട്വിറ്ററിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കാണു പ്രസക്തിയെന്നാണ് ബിജെപി ഐടി സെൽ ഹെഡ് അമിത് മാളവ്യ പറയുന്നത്.
കോണ്ഗ്രസിന്റെയും ബിജെപിയുടെയും ട്വിറ്റർ കണക്കുകൾ ശരിയല്ലെന്നും വ്യജ ട്വിറ്റർ അക്കൗണ്ടുകളിലൂടെ ഉണ്ടാക്കിയെടുത്തതാണെന്നുമാണ് ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയ ടീമിലെ അങ്കിത് ലാൽ പറയുന്നത്. എന്നാൽ, ഈ ആരോപണം കോണ്ഗ്രസ് നിഷേധിച്ചിട്ടുണ്ട്.
ട്വിറ്റർ യുദ്ധത്തിൽ മോദിയെ പിന്തള്ളി രാഹുൽ
01:10 AM Oct 19, 2017 | Deepika.com