ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നും വിമതയാണെന്ന് മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി. ഒരു യോഗത്തിൽനിന്ന് മമത ഇറങ്ങിപ്പോയപ്പോൾ തനിക്ക് അപമാനവും നാണക്കേടും ഉണ്ടായതായും ‘പ്രണാബ് ദ കോയലിഷൻ ഇയേഴ്സ്’എന്ന തന്റെ പുസ്തകത്തിൽ കുറിക്കുന്നു.
മമതയുടെ പ്രഭാവം വിസ്മരിക്കാൻ സാധ്യമല്ല, അത് വിവരിക്കുക അസാധ്യമാണ്. ഭയം തെല്ലുമില്ലാതെയും ആക്രമണോത്സുകതയോടെയുമാണ് മമത അവരുടെ രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിച്ചത്. അത് അവർ നേരിട്ട പ്രതിബന്ധങ്ങൾ കാരണമാണെന്നും പ്രണാബ് എഴുതുന്നു.
1992ൽ വെസ്റ്റ് ബംഗാൾ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മമത പരാജയപ്പെട്ടതിനെക്കുറിച്ചും പ്രണാബ് പരാമർശിക്കുന്നുണ്ട്. അന്ന് ബംഗാൾ നേതൃഘടകത്തിൽ ഉണ്ടായ അസ്വാരസ്യങ്ങളും പാർട്ടിക്കുള്ളിലെ വിഭാഗീയതയും പരിഹരിക്കാൻ അന്നത്തെ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ പി.വി. നരസിംഹ റാവു പ്രണാബിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പ്രശ്നപരിഹാരത്തിനും മമത നിർദേശിച്ച ചില കാര്യങ്ങളുടെ ചർച്ചയ്ക്കായും യോഗം വിളിച്ചു. യോഗത്തിലെത്തിയ മമത അപ്രതീക്ഷിതമായി കോപാകുലയാകുകയും തനിക്കെതിരായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്ന ആക്ഷേപമുയർത്തി ഇറങ്ങിപോകുകയുമായിരുന്നു- പ്രണാബ് കുറിക്കുന്നു.
മമത എന്നും വിമതയെന്നു പ്രണാബ് മുഖർജി
01:10 AM Oct 19, 2017 | Deepika.com