ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളെ പ്രതിയാക്കിയ സോളാർ കേസിൽ കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ഏകോപിത നിലപാട് സ്വീകരിക്കാൻ ഹൈക്കമാൻഡ് നിർദേശം. സംസ്ഥാനത്തെ ചില നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറയുകയും ഭിന്നസ്വരത്തിൽ സംസാരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിർദേശം.
എന്നാൽ, ഇക്കാര്യത്തിനായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഉടൻ ചേരണമെന്നു നിർദേശിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഹൈക്കമാൻഡിലെ ഉന്നതൻ ദീപികയോടു പറഞ്ഞു. മുൻ പിസിസി അധ്യക്ഷൻ വി.എം. സുധീരനും മറ്റു നേതാക്കളിൽനിന്നു വ്യത്യസ്തമായ അഭിപ്രായമാണ് ഹൈക്കമാൻഡിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് യുഡിഎഫും കോണ്‍ഗ്രസും ചർച്ച ചെയ്ത് ഏക അഭിപ്രായത്തിലെത്താൻ ആവശ്യപ്പെട്ടത്.
രാഷ്ട്രീയമര്യാദ പോലും ലംഘിച്ചാണ് വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം രാവിലെ മന്ത്രിസഭാ യോഗം ചേർന്ന് അന്വേഷണം പ്രഖ്യാപിച്ചതെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റേത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുടെ വിശദീകരണം പൊതുവേ കേന്ദ്രനേതൃത്വത്തിന് സ്വീകാര്യമാണ്. രാഷ്ട്രീയപ്രേരിതമായ ഈ നടപടിക്കെതിരേ കർശന നിലപാടു സ്വീകരിച്ച് ഒറ്റക്കെട്ടായി എതിർക്കാനാണ് ഹൈക്കമാൻഡിന്റെ പൊതുവായ നിർദേശം. ആരോപണങ്ങളെ ലളിതവത്കരിക്കുകയല്ല ഇതുമൂലം കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
കെപിസിസി പട്ടിക നീളും
കേരളത്തിലെ പിസിസി അംഗങ്ങളുടെ 282 പേരുടെ അന്തിമ പട്ടിക ഇനിയും നീളും. കോണ്‍ഗ്രസ് ഉപാധ്യക്ഷനും നിയുക്ത പ്രസിഡന്റുമായ രാഹുൽ ഗാന്ധി നിർദേശിച്ച മാറ്റങ്ങൾ വരുത്തുന്പോൾ പ്രാദേശിക തലങ്ങളിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും മുറുമുറുപ്പുകളും പരിഹരിക്കാൻ കുറേക്കൂടി സമയം എടുക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. വനിതകൾക്കും യുവാക്കൾക്കും പട്ടികജാതി, വർഗ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം നൽകാനാണ് രാഹുലിന്റെ നിർദേശം. നിലവിലെ പട്ടികയിൽ 15 വനിതകൾ മാത്രമാണ് ഉണ്ടായിരുന്നത്. അർഹരായ പല നേതാക്കളും പട്ടികയ്ക്കു പുറത്തു നിൽക്കുന്നുവെന്നതും അഴിച്ചുപണി സങ്കീർണമാക്കിയിട്ടുണ്ട്.
കേരളത്തിലെ എംപിമാരും മുൻ ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ്, മഹിള, പട്ടികജാതി വിഭാഗങ്ങളുംമറ്റും ഹൈക്കമാൻഡിനു മുന്നിൽ ഉന്നയിച്ച പരാതികൾ പലതും കഴന്പുള്ളതാണെന്ന് രാഹുൽ ഗാന്ധിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 282 അംഗ പട്ടിക തയാറാക്കിയത് പരമാവധി അഡ്ജസ്റ്റ്മെന്റുകൾ നടത്തി സമവായത്തോടെയാണ് 282 അംഗ പിസിസി ജനറൽ ബോഡിയെ കണ്ടെത്തിയതെന്ന രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം.എം. ഹസൻ തുടങ്ങിയ നേതാക്കളുടെ വാദവും തള്ളാനാകില്ല. ഈ സാഹചര്യത്തിലാണ് അന്തിമപട്ടികയുടെ പ്രഖ്യാപനം വൈകുന്നതെന്നാണ് വിശദീകരണം. തലമുറമാറ്റംകൂടി ലക്ഷ്യമിടുന്നതാകണം പുതിയ പിസിസികളെന്നതും പൊതുവായ നയം.
എഐസിസി: തീയതിയായില്ല
കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രനേതൃത്വത്തിന് നല്‍കിയെങ്കിലും എഐസിസി സമ്മേളനത്തിന് തീയതി ഇനിയും നിശ്ചയിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നാണ് എഐസിസി സമ്മേളന തീയതി നിശ്ചയിക്കുന്നത്. വർക്കിംഗ് കമ്മിറ്റി വൈകാതെ ചേരുമെങ്കിലും തീയതിയായിട്ടില്ല.
പ്രവർത്തകസമിതി യോഗം ചേർന്ന് എഐസിസി സമ്മേളനത്തിന് തീയതി നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റിയെ അറിയിച്ചശേഷമേ കേരളത്തിലേത് അടക്കം അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയുള്ളൂ. പിസിസി അംഗങ്ങളാണ് വോട്ടർമാർ. ഈ മാസം 25ന് എഐസിസി ചേരാനായിരുന്നു തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യം നിർദേശിച്ചത്. ഇക്കാര്യത്തിൽ വർക്കിംഗ് കമ്മിറ്റിയാണ് തീരുമാനം എടുക്കുക.
എഐസിസിയുടെ തീയതി നിശ്ചയിക്കാൻ ഏതാനും ദിവസംകൂടി എടുക്കുമെന്നതിനാൽ കേരളത്തിലെ പിസിസി അംഗങ്ങളുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകാനും കുറച്ചുകൂടി സമയം ലഭ്യമാകും. അടുത്ത മൂന്നോ, നാലോ ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പ്രധാന നേതാക്കളും എംപിമാരുമായി ആലോചിച്ച് പുതുക്കിയ കെപിസിസി ജനറൽ ബോഡിയെ തെരഞ്ഞെടുക്കാനാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. യുവനേതാക്കളുൾപ്പെടെയുള്ളവർ ഡൽഹിയിലെത്തി സോണിയ ഗാന്ധിയെയും രാഹുലിനെയും കണ്ട് പരാതി പറഞ്ഞതിനാൽ അവർകൂടി നിർദേശിച്ച മാറ്റങ്ങളോടെ പട്ടിക പുതുക്കുന്നത് ദുഷ്കരമായിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും വ്യക്തിയുടെ പേര് ഹൈക്കമാൻഡ് നിർദേശിക്കില്ല.
പിസിസി പ്രസിഡന്റ് പിന്നീട്
എഐസിസിയുടെ പുതിയ പ്രസിഡന്റുതെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ കേരളത്തിലേത് അടക്കം ഒരു സംസ്ഥാനത്തെയും പിസിസി പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് ചർച്ചയുണ്ടാകില്ലെന്ന് ഹൈക്കമാൻഡ് ദീപികയോടു വിശദീകരിച്ചു. നിലവിൽ ഏതെങ്കിലും സംസ്ഥാനത്ത് പുതിയ പിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചർച്ച വേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ പുതിയ പ്രസിഡന്റ് ആരാകണമെന്നതിനെക്കുറിച്ച് അതിനാൽ പ്രാഥമിക ചർച്ച പോലും നടത്തിയിട്ടില്ല.
ബിജെപിയും സിപിഎമ്മും ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്തും അടുത്ത പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുമാകും കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ചർച്ചകൾ നടത്തുക. പിസിസി അധ്യക്ഷസ്ഥാനത്തേക്ക് പല പേരുകളും മാധ്യമങ്ങളിൽ വരുന്നുണ്ടെങ്കിലും അതൊന്നും കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ചർച്ച ചെയ്യാത്തവയാണ്. എഐസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റ ശേഷം മാത്രമാകും കെപിസിസി പ്രസിഡന്റ്, ഭാരവാഹികൾ, നിർവാഹക സമിതിയംഗങ്ങൾ തുടങ്ങിയവരുടെ കാര്യത്തിൽ തീരുമാനമെടുക്കുക. കെപിസിസിയിലെ 282 അംഗങ്ങളിൽ നിന്നാകും പിന്നീട് ഭാരവാഹികളെ കണ്ടെത്തുക.
ജോർജ് കള്ളിവയലിൽ
സോളാർ: ഏകോപിത നിലപാടിനു ഹൈക്കമാൻഡ് നിർദേശം
12:30 AM Oct 18, 2017 | Deepika.com