ന്യൂഡൽഹി: രാജ്യത്ത് ആർഎസ്എസ് ഹിറ്റ്ലറുടെ നയമാണു നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആർഎസ്എസിന്റെ വിദ്വേഷപ്രചാരണങ്ങൾ ഇതിനു തെളിവാണ്. ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്ന ആർഎസ്എസ് ഇപ്പോൾ ഇരകളായി നടിക്കുകയാണ്.
കേരളത്തിൽ ബിജെപിയുടെ ജാഥയ്ക്കിടയിലും സിപിഎം പ്രവർത്തകരെയും പോലീസുകാരെയും ബിജെപിക്കാർ ആക്രമിച്ചു. വിശാഖപട്ടണത്തും ഭുവനേശ്വറിലും സിപിഎം പ്രവർത്തകർക്കും ഓഫീസിനും നേരേ ആക്രമണം നടത്തി. ഗോസംരക്ഷണ സേന ഉൾപ്പെടെയുള്ള സ്വകാര്യസേനകളുടെ നേതൃത്വത്തിൽ രാജ്യത്തെ ദളിത്, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരേ ക്രൂരമായ ആക്രമണമാണ് തുടരുന്നതെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ ബിജെപിക്കാർ തുടരുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബിജെപി ജാഥയിൽ ആദ്യാവസാനം പങ്കെടുക്കേണ്ട ദേശീയ അധ്യക്ഷൻ അമിത് ഷാ മകന്റെ അഴിമതി മൂടിവയ്ക്കാനാണ് യാത്ര ഉപേക്ഷിച്ച് മടങ്ങിയത്. ജാഥയ്ക്കിടയിൽ നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ബിജെപി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജീവിത നിലവാര സൂചികകളിൽ രാജ്യത്തു മുന്നിൽ നിൽക്കുന്ന കേരളത്തെയാണ് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അധിക്ഷേപിച്ചത്. കുറഞ്ഞ ശിശുമരണ നിരക്ക്, സ്ത്രീസംരക്ഷണം തുടങ്ങി എല്ലാ മേഖലയിലും കേരളം മുന്നിലാണെന്ന് ഇവർ ഓർക്കണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
കേരളത്തിൽ സിപിഐഎം പ്രവർത്തകർക്കുനേരേ ആർഎസ്എസ്-ബിജെപിക്കാർ തുടരുന്ന ആക്രമണങ്ങൾക്കെതിരേ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. ബിജെപിക്കാർ കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരുടെ ചിത്രങ്ങളും പ്ലക്കാർഡുകളും കയ്യിലേന്തിയായിരുന്നു പ്രകടനം.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഹമ്മദ് സലിം, സുഭാഷിണി അലി, ബി.വി. രാഘവലു തുടങ്ങിയവർ നേതൃത്വം നൽകി. ഡൽഹി സംസ്ഥാന സെക്രട്ടറി കെ.എം. തിവാരി, ഹരിയാന സംസ്ഥാന സെക്രട്ടറി സുരീന്ദർ മാലിക് തുടങ്ങിയവർ പങ്കെടുത്തു.
ആർഎസ്എസ് ഹിറ്റ്ലറുടെ നയം നടപ്പാക്കാൻ ശ്രമിക്കുന്നു: യെച്ചൂരി
12:30 AM Oct 18, 2017 | Deepika.com