ന്യൂഡൽഹി: ബിജെപി നേതാക്കളും ജനപ്രതിനിധികളും തള്ളിപ്പറയുന്നതിനിടെ താജ്മഹൽ ഇന്ത്യൻ ജനതയുടെ വിയർപ്പും രക്തവുംകൊണ്ടു പണിതുയർത്തിയതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹൽ നിർമിച്ചത് രാജ്യദ്രോഹികളാണെന്നാണു കഴിഞ്ഞ ദിവസം ബിജെപി എംഎൽഎ സംഗീത് സോം പറഞ്ഞത്.
സംഗീത് സോമിന്റെ അഭിപ്രായം വ്യക്തിപരമാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്തിന് ചരിത്രവും സംസ്കാരവും മറന്നു പുരോഗതിയിലേക്കു നീങ്ങാനാകില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ പറഞ്ഞത്. പൈതൃകത്തെ മറക്കുന്നവർക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുമെന്നും ഇന്നലെ മറ്റൊരു ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവേ മോദി പറഞ്ഞു.
താജ്മഹൽ പ്രധാന സ്മാരകം തന്നെയാണ്. വിനോദസഞ്ചാര മേഖലയിൽ അതിനേറെ പ്രാധാന്യവുമുണ്ട്. താജ്മഹൽ സന്ദർശിക്കാൻ എത്തുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് തന്റെ സർക്കാരിന്റെ കടമയാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, താജ്മഹൽ ഒരു തരത്തിലും ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് നേരത്തേ യോഗി ആദിത്യനാഥ് പറഞ്ഞത്.
ഒക്ടോബർ 26ന് ആഗ്രയിലെത്തുന്ന യോഗി ആദിത്യനാഥ് താജ്മഹലും ആഗ്രാ ഫോർട്ടും സന്ദർശിച്ചേക്കും.
താജ്മഹൽ പണിതത് ഇന്ത്യക്കാരുടെ രക്തവും വിയർപ്പുംകൊണ്ട്: യോഗി
12:30 AM Oct 18, 2017 | Deepika.com