ന്യൂഡൽഹി: ബിജെപി നേതൃത്വത്തിലുള്ള വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ കോണ്‍ഗ്രസുമായി സഹകരിക്കണമോയെന്ന വിഷയം തള്ളുകയോ കൊള്ളുകയോ ചെയ്യാതെ സിപിഎം കേന്ദ്ര നേതൃത്വം. വിഷയം ചർച്ച ചെയ്ത സിപിഎം കേന്ദ്ര കമ്മിറ്റിയിൽ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി ചേർന്നു പ്രവർത്തിക്കണമെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷം ശക്തമായി എതിർത്തെങ്കിലും പൂർണമായി തള്ളിയില്ല. രാഷ്ട്രീയ സമീപനം സംബന്ധിച്ച ഒരു രേഖയും കേന്ദ്ര കമ്മിറ്റി തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ സീതാറാം യെച്ചൂരി, എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണെന്ന് അറിയിച്ചു.
ഹൈദരാബാദിൽ അടുത്ത ഏപ്രിലിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനു രൂപം നൽകുന്നതിനായാണ് കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത്. ബിജെപിക്കെതിരായി ദേശീയ തലത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി സഖ്യവും സഹകരണവുമാകാമെന്ന യെച്ചൂരിയുടെ നിലപാടിനെതിരേ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന കാരാട്ട് പക്ഷം മേൽക്കൈ നേടിയെങ്കിലും നിർദേശം പൂർണമായി തള്ളിക്കളയാൻ തീരുമാനമെടുത്തില്ല. പോളിറ്റ് ബ്യൂറോ തയാറാക്കിയ രൂപരേഖയുടെയും കേന്ദ്ര കമ്മിറ്റിയിലുണ്ടായ ചർച്ചകളുടെയും അടിസ്ഥാനത്തിൽ കരട് രൂപരേഖ തയാറാക്കാനും അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ വീണ്ടും ചർച്ച ചെയ്യാനും യോഗം തീരുമാനിച്ചു.
ഇടതു ചിന്താഗതികളില്ലാത്ത കക്ഷികളുമായോ മുന്നണികളുമായോ സഖ്യമോ സഹകരണമോ വേണ്ടെന്നാണ് കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിലെ തീരുമാനം ഉയർത്തിക്കാട്ടി കാരാട്ട് പക്ഷം വാദിക്കുന്നത്. ഇതിന് കഴിഞ്ഞ പോളിറ്റ് ബ്യൂറോ അംഗീകരിച്ചെങ്കിലും മാറിയ സാഹചര്യത്തിൽ ബിജെപിയെ ചെറുക്കാൻ കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികളുമായി ചേർന്നു പ്രവർത്തിക്കാമെന്ന സീതാറാം യെച്ചൂരിയുടെ നിർദേശവും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുകയായിരുന്നു. നിലപാടിൽ ഇരുപക്ഷവും ഉറച്ചു നിന്നതിനാൽ അന്തിമ തീരുമാനമുണ്ടായില്ല. ഇരുപക്ഷവും തുല്യബലത്തിലെത്തിയതിനാൽ വോട്ടെടുപ്പുണ്ടായാൽ പാർട്ടിക്ക് അതു വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന പൊതുധാരണയിൽ വോട്ടെടുപ്പ് ഒഴിവാക്കുകയായിരുന്നെന്ന് ഒരു മുതിർന്ന നേതാവ് വെളിപ്പെടുത്തി.
ഏതെങ്കിലും നിർദേശം ഒഴിവാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് യോഗ തീരുമാനങ്ങൾ വിശദമാക്കിയ യെച്ചൂരിയും അറിയിച്ചു. കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച വിഷയത്തിൽ ഭിന്നത നിലനിൽക്കുകയാണെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചില്ല. അന്തിമ തീരുമാനമാകുന്നതിനു മുന്‍പ് എല്ലാ സാധ്യതകളും തുറന്നു കിടക്കുകയാണെന്നു വ്യക്തമാക്കിയ യെച്ചൂരി, കരട് രൂപം നൽകുന്നതിനുശേഷം തുടർ ചർച്ചകളുണ്ടാകുമെന്നും പറഞ്ഞു. അന്തിമ തീരുമാനം പാർട്ടി കോണ്‍ഗ്രസിന്റേതാണ്.
അതേസമയം, സോഷ്യലിസ്റ്റ്-ജനാധിപത്യ പാർട്ടികളുമായി അണിചേരാമെന്നതു കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിജി ലൂക്കോസ്
വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ കോണ്‍ഗ്രസുമായി സഹകരിക്കണമോയെന്ന വിഷയം തള്ളാതെ, കൊള്ളാതെ സിപിഎം
12:57 AM Oct 17, 2017 | Deepika.com