ഭഗൽപുർ: 1300 കോടി രൂപയുടെ ശ്രീജൻ കുംഭകോണക്കേസിൽ ദർഭംഗ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിംഗിനെ സിബിഐ ചോദ്യംചെയ്തു. അഴിമതി നടക്കുന്പോൾ ചന്ദ്രശേഖർ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറായിരുന്നു. സബോറിലെ സിബിഐ ക്യാന്പിൽ സിബിഐ പോലീസ് സൂപ്രണ്ട് എസ്. കിരൺ ചന്ദ്രശേഖറിനെ ചോദ്യം ചെയ്തു. ജില്ലാ ബോർഡിൽനിന്നും ജില്ലാ ഗ്രാമവികസന ഏജൻസിയിൽനിന്നും കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായി പിൻവലിച്ചെന്നാണു കേസ്.
ബാങ്ക് ചെക്കുകളും സിബിഐ പരിശോധിച്ചുവരികയാണ്. മറ്റൊരു ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ ഗജാനൻ മിശ്രയെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. 2014നും 2015നുമിടയിലാണു കുംഭകോണം നടന്നിട്ടുള്ളത്. ബാങ്ക് ജീവനക്കാർ, സർക്കാർ ജീവനക്കാർ, ശ്രീജൻ മഹിളാ വികാസ് സമിതി പ്രവർത്തകർ എന്നിവർ ഉൾപ്പെടെ 17 പേരെ ചോദ്യം ചെയ്തുകഴിഞ്ഞു.
ശ്രീജൻ കുംഭകോണം: ദർഭംഗ ജില്ലാ മജിസ്ട്രേറ്റിനെ ചോദ്യംചെയ്തു
12:39 AM Oct 17, 2017 | Deepika.com