ന്യൂഡൽഹി: കേരളത്തിലെ സിപിഎമ്മിനും ബിജെപിക്കും ഒരേ മനസാണെന്നും രഹസ്യമായി ഇരുപാർട്ടികളും പരസ്പരം സഹായിക്കുകയാണെന്നും മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. കോണ്ഗ്രസ് നേതൃത്വത്തിലുള്ള മതേതര ബദലിനേക്കാൾ കേന്ദ്രത്തിൽ മോദി ഭരണം തുടരുന്നതിനെയാണ് സിപിഎം ഇഷ്ടപ്പെടുന്നതെന്നു തെളിയിക്കുന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്ര കമ്മിറ്റിയെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതിനു പിന്നിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ സ്വീകരിച്ച ശക്തമായ നിലപാടാണ്. യുഡിഎഫ്, കോണ്ഗ്രസ് എംപിമാരുടെ എണ്ണം കുറയ്ക്കണമെന്ന കാര്യത്തിൽ കേരള സിപിഎമ്മിനും ബിജെപിക്കും ഒരേ മനസാണ്. കഴിഞ്ഞ കുറെ നാളുകളായി പരസ്യമായി ആക്രമിക്കുകയും രഹസ്യമായി പരസ്പരം സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് കേരള സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി.
ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ദേശീയ തലത്തിൽ മതേതര ശക്തികൾ ഒന്നിക്കണമെന്ന് പറയുന്നവർ തന്നെ ഫലത്തിൽ വിരുദ്ധമായ സമീപനം സ്വീകരിക്കുകയാണ്. സിപിഐ അടക്കമുള്ള മതേതര പാർട്ടികളും സിപിഎമ്മിലെ ബംഗാൾ ഘടകവുമെല്ലാം യാഥാർഥ്യബോധം ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ, കേരളത്തിലെ സിപിഎമ്മിന്റെ നിലപാട് പരോക്ഷമായി ബിജെപിയെ സഹായിക്കുന്നതാണെന്ന് ആന്റണി വിശദീകരിച്ചു.
സിപിഎമ്മിനും ബിജെപിക്കും ഒരേ മനസ്: എ.കെ. ആന്റണി
12:33 AM Oct 17, 2017 | Deepika.com