ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ശിവസേന തലവൻ ബാൽ താക്കറെയെ സന്ദർശിച്ചതു കോൺഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിക്ക് അലോസരമുണ്ടാക്കിയെന്നു മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി. ദ കോയലിഷൻ ഇയേഴ്സ് എന്ന പേരിൽ മുഖർജി പുറത്തിറക്കിയിരിക്കുന്ന ആത്മകഥയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
2012 ജൂലൈ 13നു മുംബൈയിൽ വച്ചായിരുന്നു താക്കറെയുമായി പ്രണാബ് മുഖർജി കൂടിക്കാഴ്ച നടത്തിയത്. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ ഉപദേശപ്രകാരമായിരുന്നു അത്. സ്വന്തം മുന്നണി വിട്ട് തന്നെ പിന്തുണയ്ക്കാൻ തയാറായതുകൊണ്ടായിരുന്നു താക്കറെയെ സന്ദർശിച്ചതെന്നു മുഖർജി പറയുന്നു. മുംബൈ സന്ദർശനിത്തിനിടെ താക്കറെയെ കാണുന്ന കാര്യം സോണിയയോടും താക്കറെയോടും പറഞ്ഞിരുന്നു. എന്നാൽ, സോണിയഗാന്ധി താത്പര്യം പ്രകടിപ്പിച്ചില്ല. കഴിയുമെങ്കിൽ കൂടിക്കാഴ്ച ഒഴിവാക്കാനായിരുന്നു സോണിയ നിർദേശിച്ചത്. ഇതിൽനിന്നു വിരുദ്ധമായ അഭിപ്രായമായിരുന്നു പവാറിന്റേത്. മുംബൈലെത്തിയിട്ടും താക്കറെയെ കണ്ടില്ലെങ്കിൽ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാകുമെന്നായിരുന്നു പവാറിന്റെ അഭിപ്രായം-മുഖർജി പറയുന്നു.
മുംബൈയിൽനിന്നു ഡൽഹിയിൽ തിരിച്ചെത്തിയ പ്രണാബ് മുഖർജിയെ കാണാൻ കോൺഗ്രസ് നേതാവ് ഗിരിജ വ്യാസ് എത്തി. താക്കറെയുമായി മുഖർജി കൂടിക്കാഴ്ച നടത്തിയതിൽ സോണിയഗാന്ധിയും രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും അസ്വസ്ഥരാണെന്നു വ്യാസ് പറഞ്ഞു. തനിക്കു ശരിയെന്നു തോന്നിയതു ചെയ്തെന്നാണു താക്കറെയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മുൻ രാഷ്ട്രപതി പറയുന്നത്.
താൻ താക്കറെയെ സന്ദർശിച്ചതു സോണിയഗാന്ധിക്ക് അതൃപ്തിയുണ്ടാക്കിയെന്നു പ്രണാബ് മുഖർജി
12:33 AM Oct 17, 2017 | Deepika.com