ഗുരുദാസ്പുർ: പഞ്ചാബിലെ ഗുരുദാസ്പുർ ലോക്സഭാ മണ്ഡലം വൻ ഭൂരിപക്ഷത്തിൽ ബിജെപിയിൽനിന്നു കോൺഗ്രസ് പിടിച്ചെടുത്തു. 193,219 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കോൺഗ്രസ് സ്ഥാനാർഥി സുനിൽ ജാഖർ ബിജെപി എതിരാളി സ്വരൺ സലാരിയയെ പരാജയപ്പെടുത്തിയത്. ബിജെപി എംപിയായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഗുരുദാസ്പുരിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ലോക്സഭാ മുൻ സ്പീക്കർ ബൽറാം ജാഖറിന്റെ മകനായ സുനിൽ 499,752 വോട്ട് നേടിയപ്പോൾ ബിജെപിയുടെ സ്വരൺ സലാരിയയ്ക്ക് 3,06,533 വോട്ടാണു നേടാനായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കിയ ആം ആദ്മി പാർട്ടിക്ക് നേടാനായത് വെറും 23,579 വോട്ട് മാത്രമാണ്.
1998, 1999, 2004, 2014 തെരഞ്ഞെടുപ്പുകളിൽ വിനോദ് ഖന്ന വിജയിച്ച ഗുരുദാസ്പുരിൽ ഇത്തവണ ബിജെപിക്ക് കനത്ത അടിയാണു കിട്ടിയത്. ആറു മാസം മുന്പ് പഞ്ചാബിൽ അധികാരത്തിലെത്തിയ അമരീന്ദർ സിംഗ് സർക്കാരിനുള്ള അംഗീകാരമായി കോൺഗ്രസിന്റെ വിജയം. അമരീന്ദർ താത്പര്യമെടുത്താണു സുനിൽ ജാഖറിനെ സ്ഥാനാർഥിയാക്കിയത്. പ്രചാരണത്തിനു നേതൃത്വം നല്കിയതും മുഖ്യമന്ത്രിയായിരുന്നു. ഗുരുദാസ്പുരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണു സുനിൽ ജാഖറിന്റേത്. ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന മണ്ഡലം വിനോദ് ഖന്നയിലൂടെയായിരുന്നു ബിജെപി പിടിച്ചെടുത്തത്.
എന്നാൽ, 2009ൽ പ്രതാപ് സിംഗ് ബജ്വ കോൺഗ്രസിനായി മണ്ഡലം തിരിച്ചുപിടിച്ചു. വിനോദ് ഖന്ന നേരിയ വോട്ടിനു പരാജയപ്പെട്ടു. 2014ൽ ബജ്വയെ 136,000 വോട്ടിനു പരാജയപ്പെടുത്തി വിനോദ് ഖന്ന പകരംവീട്ടി.
ഗുരുദാസ്പുരിലെ വിജയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിക്കുള്ള ദീപാവലി സമ്മാനമാണെന്നു പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ്താരവുമായ നവജ്യോത് സിദ്ദു പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നിംഗ്സ് ജയം പോലെയാണ് കോൺഗ്രസിന്റെ വിജയമെന്നും സിദ്ദു കൂട്ടിച്ചേർത്തു.2014നെ അപേക്ഷിച്ച് 25 ശതമാനം വോട്ട് അധികം നേടാൻ കോൺഗ്രസിനായി. ബിജെപിക്ക് 10 ശതമാനവും എഎപിക്ക് 14 ശതമാനവും വോട്ട് കുറഞ്ഞു. ഗുരുദാസ്പുരിലെ വിജയത്തോടെ ലോക്സഭയിൽ കോൺഗ്രസിന്റെ അംഗബലം 46 ആയി. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന മധ്യപ്രദേശിലെ രത്ലാം 2015ൽ കോൺഗ്രസ് പിടിച്ചെടുത്തിരുന്നു.
തോറ്റതു ബാബ രാംദേവിന്റെ നോമിനിയായ വ്യവസായി
ഗുരുദാസ്പുരിൽ ബിജെപി-അകാലി ദൾ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച സ്വരണ് സലാരിയ ബാബാ രാംദേവിന്റെ നോമിനിയായിരുന്നു. വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ താത്പര്യം.
പാർട്ടി നേതൃത്വം ശ്രീ ശ്രീയെ തഴഞ്ഞ് രാംദേവിന്റെ അടുപ്പക്കാരനെ സ്ഥാനാർഥിയാക്കി. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായിയായ സലാരിയ ഗുരുദാസ്പുർ സ്വദേശിയാണ്.
ഗുരുദാസ്പുരിൽ കോൺഗ്രസിന് അട്ടിമറി വിജയം
11:39 PM Oct 15, 2017 | Deepika.com