ന്യൂഡൽഹി: നിരുത്തരവാദവും അപകടകരവുമായ പ്രസ്താവനകളിലൂടെ കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബിജെപി നേതാക്കൾ ശ്രമിക്കുകയാണെന്നും ഇസ്ലാമിക ഭീകരതയുടെ വിളനിലമായി സംസ്ഥാനത്തെ ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സമൂഹ മാധ്യമങ്ങളിലൂടെ കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയിലൂടെ ജനരക്ഷാ യാത്ര നടത്തിയ ബിജെപി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടും തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ബിജെപിയെ എവിടെ നിർത്തിയിരിക്കുന്നതെന്നു കാണിച്ചു കൊടുത്തെന്നും പിണറായി അഭിപ്രായപ്പെട്ടു.
ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റും (ഡിയുജെ) നാഷണൽ അലയൻസ് ഓഫ് ജേർണലിസ്റ്റും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സത്യം തുറന്നു പറയുന്ന പത്രപ്രവർത്തകർക്കും മാധ്യമങ്ങൾക്കും ഭീഷണി നേരിടുന്നതാണ് ഇന്നത്തെ കാലത്തെ പ്രത്യേകത. അതുപോലെ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും മുറുകെ പിടിക്കുന്നതു കൊണ്ടാണ് കേരളത്തെ വർഗീയ ശക്തികൾ ഉന്നംവയ്ക്കുന്നത്.
നോട്ട് നിരോധനത്തിനെതിരേയും ബീഫ് നിരോധനത്തിനെതിരേയും ഒറ്റക്കെട്ടായാണ് കേരളം ശബ്ദമുയർത്തിയത്. അതിനെതിരേ ഇപ്പോൾ ലൗ ജിഹാദെന്നും ഇസ്ലാമിക് ഭീകരവാദത്തിന്റെയും വിളനിലമെന്നും നിരുത്തരവാദപരമായ ആരോപണം ഉന്നയിച്ച് കേരളത്തിനെതിരേ പ്രചാരണം അഴിച്ചുവിടുകയാണു ബിജെപി നേതാക്കൾ. അതിനു ചില മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ സമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളാണ് നടത്തിയത്. ഫുട്ബോൾ മാച്ചിന്റെ ആഘോഷ പ്രകടനം കേരളത്തിൽ കൊലപാതകം ആഘോഷിക്കുന്നതിന്റെ വീഡിയോ ആയി പ്രചരിപ്പിച്ചു. മറ്റേതോ സംസ്ഥാനത്തു നടന്ന കലാപം കേരളത്തിൽ നടത്തിയതെന്നു പറഞ്ഞു ട്വിറ്ററിലിട്ടു.
അതുപോലെ കേരളത്തിൽ ഗോഹത്യ നടത്തുകയാണെന്നു ആക്ഷേപമുന്നയിച്ചു.
ഗൗരി ലങ്കേശിന്റെ വധത്തിനെതിരേ നടത്തിയ തെരുവ് നാടകം കേരളത്തിൽ പകൽവെളിച്ചത്തിൽ നടുറോഡിൽ ഹിന്ദുസ്ത്രീ കൊല്ലപ്പെടുന്നതിന്റെ ദൃശ്യമെന്ന പേരിലാണു പ്രചരിപ്പിച്ചത്. എന്നാൽ, ഇവയെല്ലാം വ്യാജ പ്രചാരണമാണെന്നു തെളിഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമാണ് വേങ്ങരയിൽ ബിജെപിക്കു ലഭിച്ചത്. കേരളത്തിൽ അവരുടെ കളികൾ നടക്കില്ലെന്നു ബിജെപിക്കു നൽകിയ സൂചനകളാണ് അവരെ വേങ്ങരയിൽ നാലാം സ്ഥാനത്തെത്തിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നു പിണറായി
11:39 PM Oct 15, 2017 | Deepika.com