ന്യൂഡൽഹി: ബിജെപിയെ താഴെയിറക്കാൻ കോണ്‍ഗ്രസിന്റെ കൈ പിടിക്കണോ എന്ന വിഷയത്തിൽ പോളിറ്റ്ബ്യൂറോയിലെ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി വിഭാഗങ്ങളുടെ വാദങ്ങളുമായി സിപിഎം കേന്ദ്ര കമ്മിറ്റിക്കു തുടക്കം. കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളുമായി ബന്ധം വേണ്ടെന്ന നിലപാട് പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. എന്നാൽ, ബിജെപിയെ താഴെയിറക്കാൻ മതേതതര പാർട്ടികളുടെ സഹകരണം തേടണമെന്ന നിലപാട് യെച്ചൂരിയും അവതരിപ്പിച്ചു.
കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയസഖ്യത്തെ ചൊല്ലി സിപിഎമ്മിലെ ഇരു ശാക്തിക ചേരികളും കൊന്പുകോർത്തിരിക്കെ ബലപരീക്ഷണത്തിനു വേദിയൊരുക്കി മൂന്നു ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തിനു ഡൽഹിയിൽ തുടക്കമായി.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യം വേണമോയെന്ന വിഷയത്തിലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ചൂടേറിയ ചർച്ച. അടുത്ത പാർട്ടി കോണ്‍ഗ്രസിൽ എടുക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചു കഴിഞ്ഞ മാസം ചേർന്ന പോളിറ്റ് ബ്യൂറോയിൽ ചർച്ച ചെയ്തിരുന്നെങ്കിലും വിഭിന്നമായ അഭിപ്രായങ്ങളാണ് ഈ വിഷയത്തിൽ നേതൃനിര തന്നെ മുന്നോട്ടു വച്ചത്.
കോണ്‍ഗ്രസ് അടക്കമുള്ള ബൂർഷ്വാ പാർട്ടികളുമായി യാതൊരു വിധ സഹകരണവും ആവശ്യമില്ലെന്ന പോളിറ്റ് ബ്യൂറോ അംഗീകരിച്ച രാഷ്ട്രീയ നയരേഖ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ആദ്യദിനം തന്നെ കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, മാറിയ സാഹചര്യത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള ബിജെപി ഇതര പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്നുള്ള നിലപാട് ആവർത്തിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബദൽ രേഖ അവതരിപ്പിച്ചു. പിബി തള്ളിയ രേഖ ജനറൽ സെക്രട്ടറിയും പിബിയുടെ നിലപാടു മുൻ ജനറൽ സെക്രട്ടറിയും അവതരിപ്പിക്കുകയെന്ന അപൂർവതയ്ക്കാണ് ഇന്നലെ കേന്ദ്ര കമ്മിറ്റി യോഗം വേദിയായത്.
പിബി തീരുമാനത്തെ ജനറൽസെക്രട്ടറി തന്നെ എതിർക്കുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യമാണ് സിപിഎമ്മിൽ ഇപ്പോഴുള്ളത്.
കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിക്കുന്ന നയരേഖയാകും പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കുക. ഈ രേഖ അടുത്ത പാർട്ടി കോണ്‍ഗ്രസ് വരെ പാർട്ടിയുടെ പ്രഖ്യാപിത നയരേഖയായും മാറും. ഈ സാഹചര്യത്തിൽ വിശാഖപട്ടണം പാർട്ടി കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ആരാകണമെന്ന തർക്കത്തിലൂടെയായിരുന്നു ശ്രദ്ധേയമായതെങ്കിൽ ഹൈദരാബാദ് പാർട്ടി കോണ്‍ഗ്രസ്, കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ നിലപാടിലൂന്നിയാകും ചർച്ചയാകുക.
യെച്ചൂരിയുടെ പക്ഷം ചേർന്ന് തോമസ് ഐസക്
ന്യൂഡൽഹി: രാഷ് ട്രീയ സഖ്യവിഷയത്തിൽ സിപിഎം കേരള ഘടകം പ്രകാശ് കാരാട്ടിനൊപ്പം ഉറച്ചു നിൽക്കുന്പോൾ കേരളത്തിൽനിന്നു ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക് ഇന്നലെ കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരിയുടെ വാദഗതികളോട് ഏറെ വ്യത്യസ്ത നിലപാടിലല്ലാതെ ചേർന്നുനിന്നു. ഇടതു പാർട്ടികളും ഇടതുമുന്നണിയും ശക്തിപ്പെടുത്തണം എന്നതിനൊപ്പം മതേതര കക്ഷികളുടെ സഹകരണം തേടാമെന്ന യെച്ചൂരിയുടെ നിലപാടിനെ പൂർണമായി പിന്തുണയ്ക്കാതെ ബംഗാളിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്നായിരുന്നു ഐസക്കിന്റെ നിലപാട്.
സഖ്യത്തെച്ചൊല്ലി അടി
12:51 AM Oct 15, 2017 | Deepika.com