ശ്രീനഗർ: ദക്ഷിണകാഷ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബ കമാൻഡർ അടക്കം രണ്ടു കൊടും ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു നാട്ടുകാരനും ജീവൻ നഷ്ടപ്പെട്ടു. ലഷ്കർ ഇ തൊയ്ബയുടെ സ്വയംപ്രഖ്യാപിത ജില്ലാ കമാൻഡറായ വസിം അഹമ്മദ് ഷാ, നിസാർ അഹമ്മദ് മിർ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.
വസീം എന്ന അബു ഉസാമ ഭായ് ഷോപിയാനിലെ ഹെഫ് ഷിർമൽ സ്വദേശിയാണ്. നിസാർ പുൽവാമയിലെ ലിറ്റെർ ഗ്രാമവാസിയും. വിദേശ ഭീകരർക്കു താവളമൊരുക്കുകയും നിരവധി തവണ സൈന്യത്തിനു നേരേ ആക്രമണം നടത്തുകയും ചെയ്ത തീവ്രവാദിയാണു വസീം. ഇവർ ഒളിച്ചിരുന്ന വീട്ടിൽനിന്ന് എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. ലസിപോര സ്വദേശിയായ ഗുൽസാർ അഹമ്മദാണ് (25) ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സിവിലിയൻ. മുഹമ്മദ് അഷറഫ് മിർ എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
ഭീകരർ ഒളിഞ്ഞിരിപ്പുള്ളതായി വിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ജമ്മു കാഷ്മീർ ഡിജിപി ഡോ. എസ്.പി. വായിദ് അറിയിച്ചു. രാഷ്ട്രീയ റൈഫിൾസ് (ആർആർ), സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി), സിആർപിഎഫ്, ജമ്മു കാഷ്മീർ പോലീസ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
സംയുക്ത സംഘത്തിനു നേരേ ഭീകരർ ശക്തമായ വെടിവയ്പ് നടത്തി. തുടർന്നുള്ള തിരിച്ചടിയിലാണു രണ്ടു ഭീകരരെ വധിച്ചതെന്നു വായിദ് പറഞ്ഞു.
ലഷ്കർ കമാൻഡർ അടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു
12:36 AM Oct 15, 2017 | Deepika.com