ന്യൂഡൽഹി: ലാവ്ലിൻ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമന്നാവശ്യപ്പെട്ടു നാലാം പ്രതി സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് നാലാം പ്രതിയും കെഎസ്ഇബി മുൻ ചീഫ് എൻജിനിയറുമായ കസ്തൂരിരംഗ അയ്യർ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി വിവേചനാപരമാണെന്ന് അദ്ദേഹം ഹർജിയിൽ പറയുന്നു.
മുൻ വൈദ്യുതി മന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, മുൻ ഉൗർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ വെറുതേ വിട്ടും നാലു മുതലുള്ള പ്രതികൾ വിചാരണ നേരിടണമെന്നു നിർദേശിച്ചും ഓഗസ്റ്റിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. എന്നാൽ, ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കേസിൽ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാടു സ്വീകരിച്ച ഹൈക്കോടതി നടപടി അനീതിയാണെന്നാണ് ഹരജിക്കാരന്റെ വാദം.
സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ ഒൗദ്യോഗിക കൃത്യനിർവഹണം മാത്രമാണ് താൻ നിവഹിച്ചത്. കരാർ നിലവിൽ വന്ന കാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന ജി. കാർത്തികേയൻ, കെഎസ്ഇബി ചെയർമാൻ വി. രാജഗോപാൽ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ വെറും ചീഫ് എൻജിനിയർ മാത്രമായ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് അനീതിയാണ്. ഹൈക്കോടതിയുടെ നടപടി ക്രിമിനൽ നടപടി ചട്ടം 379-ാം വകുപ്പിന്റെ ലംഘനമാണ്. ഈ സാഹചര്യത്തിൽ മറ്റു പ്രതികളെ കുറ്റവിമുക്തരാക്കിയത് പോലെ തന്നെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഹർജി ഈ മാസം അവസാനം കോടതി പരിഗണിക്കും.
ലാവ്ലിൻ: നാലാം പ്രതി സുപ്രീംകോടതിയിൽ
12:36 AM Oct 15, 2017 | Deepika.com