ന്യൂഡൽഹി: ഇന്ത്യയുടെ വൈവിധ്യമായ സംസ്കാരത്തെ തകർക്കാനുള്ള ഏതു ശ്രമത്തെയും ശക്തമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു ദിവസത്തെ ഡൽഹി കേരള സാംസ്കാരിക പൈതൃകോത്സവം ഡൽഹിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്കാരത്തെയും പാരന്പര്യത്തെയും മനസിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്. സംസ്കാരത്തെ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപടലുകളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് സമാന ചിന്താഗതിയുള്ള ഡൽഹി സർക്കാരുമായി ചേർന്ന് ഡൽഹിയിൽ സാംസ്കാരിക പൈതൃകോൽസവം സംഘടിപ്പിച്ചിരിക്കുന്നത്. എന്തുകാണണം, എന്തു കേൾക്കണം തുടങ്ങിയ കാര്യങ്ങൾക്ക് ചങ്ങല വീണുകൊണ്ടിരിക്കുന്ന സമയമാണിത്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി മതനിരപേക്ഷ ചിന്താഗതിക്കു മേൽ ആക്രമണങ്ങൾ നടക്കുന്നതായി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഈ രോഗത്തെ വേരോടെ പിഴുതെറിയണം. വിയോജിപ്പുള്ളവർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിന്റെ പേരിൽ ഇനി ആർക്കും ദുരന്തമുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾക്കതീതമായി മനുഷ്യത്വത്തിൽ അധിഷ്ഠിതമായി സാഹോദര്യം ഉൗട്ടിയുറപ്പിച്ചാണ് ഡൽഹി മലയാളികൾ കഴിയുന്നത്. നരേന്ദ്ര ധാബോൽക്കർക്കും ഗോവിന്ദ് പൻസാരയ്ക്കും കൽബുഗിക്കും ഗൗരി ലങ്കേഷിനും ഒക്കെ അനുഭവിക്കേണ്ടിവന്ന ദുരന്തം മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനാർഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. സംസ്കാരങ്ങൾ ഒന്നിക്കുന്ന മൂന്നുദിവസത്തെ ആഘോഷത്തിൽ ഡൽഹി മുഴുവൻ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരേയുള്ള സന്ദേശമാണ് ഇരുസംസ്ഥാനങ്ങളും ചേർന്നു നടത്തുന്ന ഈ സാംസ്കാരിക പൈതൃകോൽ്സവമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു
യോഗത്തിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അധ്യക്ഷനായിരുന്നു. സംസ്ഥാന മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, ഡൽഹി പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി രാജേന്ദ്ര പാൽ ഗൗതം തുടങ്ങിയവർ ആശംസകളർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉപഹാരം നൽകി. സംസ്ഥാന മന്ത്രിമാർക്കും ഡൽഹി സർക്കാരിന്റെ വക ഉപഹാരം നൽകി ആദരിച്ചു. കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ അരവിന്ദ് കേജരിവാളിനും നൽകി. കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി രാജേന്ദ്ര പാൽ ഗൗതം എന്നിവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. യോഗത്തിൽ ഓംചേരി എൻ. എൻ. പിള്ള, കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ ഡോ. വിശ്വാസ് മേത്ത, സംസ്ഥാന സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡൽഹി സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വർഷാ ജോഷി, ഡൽഹി മുൻ സാംസ്കാരിക വകുപ്പ് സെക്രട്ടറി വി. ഏബ്രഹാം, ആർക്കിയോളജി വകുപ്പ് ഡയറക്ടർ വി. രജികുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഡൽഹി-കേരള സാംസ്കാരിക പൈതൃകോത്സവം തുടങ്ങി
12:36 AM Oct 15, 2017 | Deepika.com