ന്യൂഡൽഹി: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ ഒൻപതിന്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നലെ പ്രഖ്യാപിച്ചില്ലെങ്കിലും ഡിസംബർ മധ്യത്തിനു മുന്‍പ് രണ്ടു ഘട്ടമായി നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. തീയതികൾ പിന്നീടു പ്രഖ്യാപിക്കും. ഹിമാചൽ പ്രദേശ്, ഗുജറാത്ത് വോട്ടെണ്ണൽ ഒരുമിച്ച് ഡിസംബർ 18നാണ്.
ഹിമാചലിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി പത്രസമ്മേളനത്തിൽ അറിയിച്ചു. പെരുമാറ്റച്ചട്ടം ഇന്നലെ മുതൽ ബാധകമാകുന്നത് ഒഴിവാക്കാനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം നീട്ടിയതെന്നാണ് സൂചന.
ഹിമാചലിലും ഗുജറാത്തിലും വോട്ടിംഗ് യന്ത്രങ്ങളോടൊപ്പം വോട്ട് ചെയ്തത് ആർക്കെന്നു കാണിക്കുന്ന വിവിപാറ്റ് മെഷീനുകളും ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. കേരളത്തിലെ വേങ്ങരയിലേതിൽ നിന്നു വ്യത്യസ്തമായി ഇപ്പോഴുള്ള 5.6 സെന്റിമീറ്ററിനു പകരം 10 സെന്റിമീറ്റർ വീതിയിലുള്ളതാകും വിവിപാറ്റ് സ്ലിപ്പ്. വ്യക്തതയോടെ കാണുന്നതിനാണ് സ്ലിപ്പിന്റെ വലിപ്പം കൂട്ടുന്നത്. വോട്ടു ചെയ്യുന്നതു മറ്റുള്ളവർ കാണാതിരിക്കാനായുള്ള മറയുടെ പൊക്കവും കൂട്ടും.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലിൽ 68 അംഗ നിയമസഭയുടെ കാലാവധി ജനുവരി ഏഴിന് അവസാനിക്കും. ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലെ 182 അംഗ നിയമസഭയ്ക്ക് ജനുവരി 22 വരെ കാലാവധിയുണ്ട്. ഇരുസംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് നേർക്കുനേർ മത്സരം.
ജോർജ് കള്ളിവയലിൽ
ഹിമാചൽ ഇലക്ഷൻ നവംബർ ഒൻപതിന്, ഗുജറാത്ത് തീയതി പ്രഖ്യാപിച്ചില്ല
02:03 AM Oct 13, 2017 | Deepika.com